ജോസഫ് ചിന്തകൾ 217: ജോസഫ് – കപടതയില്ലാത്ത മനുഷ്യൻ

ഇരട്ടമുഖമുള്ളവരും ഇരട്ടവ്യക്തിത്വമുള്ളവരും ഒരു സമൂഹത്തിന്റെ ശാപമാണ്. കാപട്യം ജീവിതരീതിയായി മാറുമ്പോൾ മനുഷ്യകർമ്മം അർത്ഥശൂന്യവും പൊള്ളയുമായിമാറും. നിരന്തരമായ കാപട്യത്തിലൂടെ മനുഷ്യജന്മത്തെ തന്നെ പൊള്ളയാക്കിത്തീർക്കുക എന്നതാണ് കാപട്യമുള്ളവരുടെ ലക്ഷ്യം തന്നെ. കപടതയില്ലാതെ ജീവിച്ച യൗസേപ്പിതാവിന് ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. ദൈവത്തെയും സഹോദരങ്ങളെയും നോക്കി പുഞ്ചരിച്ച ഒരു ഹൃദയം.

കപടതയില്ലാത്ത മനുഷ്യർക്കേ ലോകത്തിന് യഥാർത്ഥ വെളിച്ചം പകരാൻ കഴിയൂ. അല്ലാത്തവരുടെ ഉദ്യമങ്ങൾ അധിക കാലം നീണ്ടുനിൽക്കുകയില്ല. ഇത്തരക്കാരുടെ കാഴ്ചപ്പാടുകളിലും വിലയിരുത്തുകളിലും ആത്മാർത്ഥത ഉണ്ടായിരിക്കുകയില്ല. കാപട്യമുള്ള വ്യക്തി പലപ്പോഴും താൽക്കാലികനേട്ടത്തെ ആശ്രയിച്ച് തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും മാറ്റുന്നു.

കാപട്യമുള്ളവർക്ക് ഹൃദയത്തിന്റെ ഭാഷ മനസ്സിലാക്കാനോ ഹൃദയം നൽകി സ്നേഹിക്കുവാനോ കഴിയുകയില്ല. അഹംബോധത്തിൽ മതിമറന്ന് മറ്റു വ്യക്തികളേക്കാൾ എനിക്ക് മികച്ചവനാകണം എന്ന ചിന്ത മാത്രമായിരിക്കും അവനെ വഴിനടത്തുക. കപടതയില്ലാത്ത യൗസേപ്പിതാവിന് ദൈവത്തിന്റെയും മനുഷ്യരുടെയും ഹൃദയഭാഷ അറിയാൻ സാധിച്ചിരുന്നതിനാൽ മറ്റുള്ളവർക്ക് പ്രകാശമാകാൻ വേഗം കഴിഞ്ഞിരുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.