ജോസഫ് ചിന്തകൾ 213: സ്വർഗ്ഗം നേടാൻ ജോസഫ് ഹൃദയത്തിന്റെ ഈ സവിശേഷതകൾ സ്വന്തമാക്കുക

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണല്ലോ ഹൃദയം. മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. ജീവനുള്ള, ചലനാത്മകമായ, കഠിനാദ്ധ്വാനം ചെയ്യുന്ന ദശലക്ഷക്കണക്കിന് കോശങ്ങളുടെ സമൂഹമാണ് ഹൃദയം. കേവലം 300 ഗ്രാം മാത്രമാണ് ഭാരമെങ്കിലും ഹൃദയം ചെയ്യുന്ന ജോലി അവിശ്വസനീയമാണ്. ഒരു ജീവിതകാലം മുഴുവൻ ഹൃദയം ചെയ്യുന്ന ജോലിയിൽ നിന്നുണ്ടാകുന്ന ഊർജ്ജം ചന്ദ്രനിലേക്കും തിരിച്ചും വാഹനമോടിക്കാൻ പര്യാപ്തമാണെന്നത്രേ പണ്ഡിതമതം.

ഇനി നമുക്ക് വി. യൗസേപ്പിന്റെ ഹൃദയത്തിലേക്കു വരാം. വി. യൗസേപ്പിതാവിന്റെ ഹൃദയത്തിന്റെ മൂന്ന് സവിശേഷതകൾ കാത്തുസൂക്ഷിച്ചാൽ സ്വർഗ്ഗത്തിലേക്കുള്ള വാഹനം ഭയം കൂടാതെ ഓടിക്കാൻ ഏതു വിശ്വാസിക്കും സാധിക്കും.

അനുസരണം

ഹേറോദോസ് രാജാവിന്റെ കൈകളിൽ നിന്ന് ഈശോയെയും മറിയത്തെയും രക്ഷിച്ചത് യൗസേപ്പിതാവായിരുന്നു. അതിനു നിമിത്തമായത് ദൈവികപദ്ധതികളിൽ വിശ്വസിച്ചിരുന്ന യൗസേപ്പിതാവിന്റെ അനുസരണമുള്ള ഹൃദയത്താലായിരുന്നു.

കുടുംബത്തെ സംരക്ഷിക്കുക എന്നത് ഏതൊരു പുരുഷന്റെയും പ്രധാന കർത്തവ്യമാണല്ലോ. തന്നെ ഭരമേല്പിച്ചവരെ കാത്തുസംരക്ഷിക്കുക എന്നത് പൗരഷത്വത്തിന്റെ ലക്ഷണമാണ്. അതിനാലാണ് കുടുംബങ്ങുടെയും സഭയുടെയും സംരക്ഷകനും നിയന്താവുമായി യൗസേപ്പിതാവിനെ സഭ പ്രഖ്യാപിച്ചിരിക്കുന്നത്.

അനുസരണയുള്ള ഹൃദയത്തിൽ ദൈവികദൗത്യങ്ങൾക്ക് സ്വർത്ഥതാൽപര്യങ്ങളേക്കാൾ സ്ഥാനവും വിലയുമുണ്ട്. മാലാഖയുടെ സ്വരം ശ്രവിച്ചതേ, അനുസരണയുള്ള യൗസേപ്പിതാവിന്റെ ഹൃദയത്തിൽ സർവ്വതും സമർപ്പിക്കാനുള്ള എളിമയും ഹൃദയവിശാലതയും തെളിഞ്ഞുവന്നു.

ആത്മദാനം

യൗസേപ്പിതാവിന്റെ ഹൃദയത്തിന്റെ രണ്ടാമത്തെ സവിശേഷത ആത്മദാനമായിരുന്നു. അനുസരണം ജീവിതവ്രതമാക്കിയ ഒരു വ്യക്തിയുടെ ആത്മസമർപ്പണം ആത്മദാനത്തിലാണ് പൂർണ്ണതയിലെത്തുന്നത്. സ്വയം ശൂന്യനാക്കിയ ഈശോ കാൽവരിയിൽ ആത്മദാനമായി. യൗസേപ്പ് മറിയത്തിനും ഈശോയ്ക്കും സംരക്ഷകനാകാൻ തീരുമാനിച്ചത് ആത്മദാനത്തിന്റെ ദിവ്യചൈതന്യം ആ ഹൃദയത്തിൽ സന്നിഹിതമായതിനാലായിരുന്നു. യൗസേപ്പിതാവിന്റെ സന്നദ്ധത സ്വയം ബലിയായിത്തീരാനുള്ള ആർജ്ജവത്തിന്റെ ബഹിർസ്ഫുരണമായിരുന്നു.

നിശബ്ദത

ജോസഫ് ഹൃദയത്തിന്റെ മൂന്നാമത്തെ സവിശേഷത, അത് നിശബ്ദഹൃദയം ആയിരുന്നു എന്നതായിരുന്നു. നിശബ്ദതയിൽ ദൈവം ശബ്ദിച്ച ആ ഹൃദയം സദാ കർമ്മനിരതമായിരുന്നു. നിശബ്ദതയിൽ ദൈവവചനത്തിന് ജിവിതം കൊണ്ടു സാക്ഷ്യം നൽകുവാൻ യൗസേപ്പിതാവിന് സാധിച്ചു. നിശബ്ദതയിൽ മറ്റെന്തിനേക്കാളും തന്നെ ശ്രവിക്കുന്നവനുമായി ദൈവപിതാവ് ഒരു ഉടമ്പടിയുണ്ടാക്കി. അതാണ് യൗസേപ്പിതാവിന്റെ ദൈവപുത്രന്റെ വളർത്തപ്പൻ സ്ഥാനം.

യൗസേപ്പിതാവിനെപ്പോലെ അനുസരണവും ആത്മദാനവും നിശബ്ദതയും അഭ്യസിച്ചാൽ നമ്മുടെ ഹൃദങ്ങൾക്കും സ്വർഗ്ഗം അവകാശമാക്കാൻ കഴിയും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.