ജോസഫ് ചിന്തകൾ 195: ജോസഫ് – അന്യരെ വിധിക്കാത്തവൻ

മത്തായിയുടെ സുവിശേഷം ഏഴാം അദ്ധ്യായത്തിൽ ‘അന്യരെ വിധിക്കരുത്’ എന്ന ഈശോയുടെ പ്രബോധനം നാം കാണുന്നു. വിധിക്കാൻ അവകാശവും സാഹചര്യങ്ങളും ഉണ്ടായിട്ടും അന്യരെ വധിക്കാൻ മറന്നുപോയ വ്യക്തിത്വമായിരുന്നു യൗസേപ്പിതാവ്. കാപട്യവും കരുണയില്ലായ്മായും നമ്മിൽ നിറയുമ്പോൾ മറ്റുള്ളവരെ വിധിക്കുന്ന സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ കൂടുന്നു. ദൈവപിതാവിനെ യാഥാർത്ഥമായി അംഗീകരിക്കുമ്പോൾ വിധിക്കുവാനുള്ള അവകാശം അവനു ഞാൻ നൽകുന്നു.

വിധിക്കാന് നമുക്ക് അവകാശമില്ല. തെറ്റ് ചെയ്യുന്നവര്ക്കുവേണ്ടി പ്രാത്ഥിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. തെറ്റ് ചെയ്യുന്നവരെ നേർവഴിയിലേക്കു കൊണ്ടുവരുന്നതിനായി അവരെ ആദ്യം മനസ്സിലാക്കാന് ശ്രമിക്കുക. അത് ക്രിസ്തീയ ഉപവിയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ്.

വിധിവാചകം ഉച്ചരിച്ചതുകൊണ്ട് ആരും രക്ഷയിലേക്ക് വന്നിട്ടില്ല. തെറ്റുകളും തിരുത്തേണ്ട മേഖലകൾ കാണുമ്പോഴും അവരോടു സംസാരിക്കുവാനും ക്ഷമിക്കാനും കാര്യങ്ങള് പറഞ്ഞു മനസ്സിലാക്കുവാനും ശ്രമിക്കുക! അതാണ് യൗസേപ്പിതാവ് നൽകുന്ന മാതൃക. നമ്മുടെ വിധിപ്രസ്താവനകൾ മാറ്റിനിർത്തലുകളും തള്ളിക്കളയലുകളും അടങ്ങിയതാണ്. യൗസേപ്പിതാവിന്റെ ജീവിതനിയമത്തിൽ, തെറ്റ് പറ്റുമ്പോൾ മറ്റു മനുഷ്യരെ തള്ളിക്കളയുകയോ മാറ്റിനിർത്തുകയോ ചെയ്യാതെ ചേർത്തുനിർത്തി പിന്തുണയ്ക്കുകയാണ് ചെയ്യുക. അതില്‍ ദൈവകാരുണ്യത്തിന്റെ ചൈതന്യം അടങ്ങിയിരിക്കുന്നു.

ക്രിസ്തീയ ഉപവിയിൽ നിറഞ്ഞ് മറ്റുള്ളവരെ വിധിക്കുന്നവരാകാതെ സ്നേഹിക്കുന്നവരാകാൻ യൗസേപ്പിതാവ് സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.