ജോസഫ് ചിന്തകൾ 187: വി. അന്തോണീസിന് പുഷ്പിച്ച ലില്ലിദണ്ഡ് സമ്മാനിച്ച യൗസേപ്പിതാവ്

ജൂൺ പതിമൂന്നിന് തിരുസഭ പാദുവായിലെ വി. അന്തോണീസിന്റെ തിരുനാൾ ആഘോഷിക്കുന്നു. 800 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ജനിച്ച പാദുവായിലെ വി. അന്തോണീസിനെ, നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മാദ്ധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ വണങ്ങുന്നു. പാവപ്പെട്ടവരുടെയും സഞ്ചാരികളുടെയും മദ്ധ്യസ്ഥനായ അന്തോണീസിന് വിശുദ്ധിയുടെയും കന്യകാത്വത്തിന്റെയും പ്രതീകമായ പുഷ്പിച്ച ദണ്ഡ് യൗസേപ്പിതാവ് കൊടുക്കുന്നതാണ് ഇന്നത്തെ ചിന്താവിഷയം.

ഫ്രാൻസിസ്കൻ സന്യാസവേഷത്തിലുള്ള അന്തോണീസിന്റെ കരങ്ങളിലേക്ക് പുഷ്പിച്ച ലില്ലിദണ്ഡ് കൈമാറുന്നത് ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ യൗസേപ്പിതാവാണ്. സാധാരണ നമുക്കു പരിചിതമായ യൗസേപ്പിതാവിന്റെയും അന്തോണീസ് പുണ്യവാളന്റെയും ഒരു കൈയ്യിൽ ഉണ്ണീശോയും മറുകൈയ്യിൽ പുഷ്പിച്ച ലില്ലിച്ചെടിയുമാണ്. ഈശോയെ ലോകത്തിനു കാട്ടിക്കൊടുക്കലായിരുന്നു ഇരുവരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം. ഹൃദയത്തിൽ വിശുദ്ധിയുള്ളവർക്കേ ഈശോയെ കാണിച്ചുകൊടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് കൈയ്യിലിരിക്കുന്ന പുഷ്പിച്ച ലില്ലിച്ചെടി പഠിപ്പിക്കുന്നത്.

“ഈശോയുടെ മലയിലെ പ്രസംഗത്തിൽ ഹൃദയശുദ്ധിയുള്ളവര് ഭാഗ്യവാന്മാര്; അവര് ദൈവത്തെ കാണും” എന്നു പഠിപ്പിക്കുന്നുണ്ട്. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുകയും ദൈവത്തെ മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുകയും ചെയ്യും എന്നൊരർത്ഥവും യൗസേപ്പിതാവിന്റെയും അന്തോണിസിന്റെയും ജീവിതത്തിൽ നമുക്കു ദർശിക്കാനാവും.

വി. യൗസേപ്പിതാവിനെയും അന്തോണിസിനെയും അനുകരിച്ച് ഹൃദയശുദ്ധിയോടെ ജീവിച്ച് ഈശോയെ കാണുവാനും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാനും നമുക്കു പരിശ്രമിക്കാം.

ഫാ.ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.