ജോസഫ് ചിന്തകൾ 186: ജോസഫ് – മാതാവിന്റെ വിമലഹൃദയത്തിന്റെ ഏറ്റവും വലിയ ആശ്വാസകൻ

യൗസേപ്പിതാവ് മറിയത്തിന്റെ വിമലഹൃദയത്തിന്റെ ഏറ്റവും വലിയ ആശ്വാസകനാണ്. മറിയത്തിന്റെ വ്യാകുലഹൃദയത്തിന്റെ ദുഃഖങ്ങൾ ഏറ്റവും കൂടുതൽ പങ്കുപറ്റിയതും യൗസേപ്പിതാവായിരുന്നു. നീതിമാനും ഭക്തനുമായ യഹൂദനായിരുന്ന യൗസേപ്പിന് ഈശോയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെയും മരണത്തെയും കുറിച്ചുള്ള പഴയനിയമ പ്രവചനങ്ങൾ അറിയാമായിരുന്നു. ദൈവദൂതന്റെ നിർദ്ദേശപ്രകാരം മറിയത്തെ ഭാര്യയായി സ്വീകരിച്ച നാൾ മുതൽ മരണം വരെ മറിയത്തോടൊത്ത് ദൈവഹിതപ്രകാരം സഞ്ചരിച്ച യൗസേപ്പിനെപ്പോലെ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തിയും പരിശുദ്ധിയും തിരിച്ചറിഞ്ഞ വേറൊരു മനുഷ്യവ്യക്തിയും ചരിത്രത്തിൽ ഉണ്ടാവില്ല.

ശിമയോന്റെ പ്രവചനം മറിയത്തിന്റെ ഹൃദയത്തിലൂടെ തുളച്ചുകയറിയപ്പോൾ മറിയത്തോടൊത്ത് യൗസേപ്പിതാവും ഉണ്ടായിരുന്നു. “ഇവന് ഇസ്രായേലില് പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്ച്ചയ്‌ക്കും കാരണമാകും. ഇവന് വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള് വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള് തുളച്ചുകയറുകയും ചെയ്യും” (ലൂക്കാ 2:34-35).

1956-ൽ സി. മേരി എഫ്രേം നൊയ്സ്സെലിന് വി. യൗസേപ്പിതാവ് നൽകിയ സ്വകാര്യ വെളിപാടിൽ ഈശോയുടെയും മറിയത്തിന്റെയും സഹനങ്ങൾ യൗസേപ്പിതാവിനു മുൻകൂട്ടി അറിയാമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു: “ഈശോയുടെയും മറിയത്തിന്റെയും ഹൃദയങ്ങളോടൊപ്പം എന്റെ ഹൃദയവും സഹനത്തിൽ പങ്കുചേർന്നു. എൻ്റേത് ഒരു നിശബ്ദസഹനമായിരുന്നു. പരിശുദ്ധ കന്യകാമറിയത്തെയും ഉണ്ണീശോയെയും മനുഷ്യരുടെ ദ്രോഹത്തിൽ നിന്നും വിദ്വേഷത്തിൽ നിന്നും സംരക്ഷിക്കുക എന്നത് എന്റെ സവിശേഷമായ ദൈവവിളിയായിരുന്നു. അവരുടെ സഹനങ്ങളെക്കുറിച്ച് എനിക്ക് മുൻകൂട്ടി അറിയാമായിരുന്നു എന്നതായിരുന്നു എന്റെ സഹനങ്ങളിൽ വച്ച് ഏറ്റവും വേദനാജനകമായത്. അവരുടെ ഭാവി സഹനങ്ങളെക്കുറിച്ചുള്ള അറിവ് എന്റെ അനുദിന കുരിശുകളായി മാറി. ഞാൻ എന്റെ വിശുദ്ധ പങ്കാളിയോടൊത്ത് മനുഷ്യവംശത്തിന്റെ രക്ഷയുടെ ഭാഗഭാക്കായി. അനുകമ്പയോടെ ഈശോയുടെയും മറിയത്തിന്റെയും സഹനങ്ങളിൽ ലോകരക്ഷയിൽ മറ്റാരും സഹകരിക്കാത്ത രീതിയിൽ ഞാൻ സഹകരിച്ചു.”

ഫാത്തിമയിൽ പരിശുദ്ധ മറിയം ദർശനം നൽകിയ വി. ജസീന്തക്കു നൽകിയ ഒരു സന്ദേശത്തോടെ വിമലഹൃദയ തിരുനാൾ ദിനത്തിലെ ജോസഫ് ചിന്ത അവസാനിപ്പിക്കാം: “എന്റെ വിമലഹൃദയത്തിലൂടെ ദൈവം കൃപകൾ വർഷിക്കുമെന്ന് എല്ലാവരോടും പറയുക. എന്നോടു കൃപകൾ ചോദിക്കാൻ അവരോടു പറയുക. യേശുവിന്റെ തിരുഹൃദയം മറിയത്തിന്റെ വിമലഹൃദയം അംഗീകരിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. എന്റെ വിമലഹൃദയത്തിൽ നിന്നു സമാധാനം തേടുക. ദൈവം എന്റെ വിമലഹൃദയത്തിലൂടെ ലോകത്തിൽ സമാധാനം വർഷിക്കാൻ ആഗ്രഹിക്കുന്നു.”

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.