ജോസഫ് ചിന്തകൾ 183: പ്രാർത്ഥന ജീവിതതാളമാക്കിയ യൗസേപ്പിതാവ്

ജൂൺ മാസം ഒമ്പതാം തീയതി സാർവ്വത്രികസഭയുടെ വേദപരംഗതൻ, പരിശുദ്ധാത്മാവിന്റെ കിന്നരം, കിഴക്കിന്റെ സൂര്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന സുറിയാനി സഭാപിതാവായ വി. അപ്രേമിന്റെ തിരുനാളാണ്. ഇന്നത്തെ ജോസഫ് ചിന്ത അപ്രേം പിതാവിന്റെ ഒരു ആഹ്വാനമാണ്.

“പ്രാർത്ഥനയിലൂടെ പുണ്യങ്ങൾ രൂപപ്പെടുന്നു. പ്രാർത്ഥന ആത്മസംയമനം കാത്തുസൂക്ഷിക്കുന്നു. പ്രാർത്ഥന കോപത്തെ അടിച്ചമർത്തുന്നു. പ്രാർത്ഥന അഹങ്കാരത്തിന്റെയും അസൂയയുടെയും വികാരങ്ങളെ തടയുന്നു. പ്രാർത്ഥന പരിശുദ്ധാത്മാവിനെ ആത്മാവിലേക്ക് ആകർഷിക്കുകയും മനുഷ്യനെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.”

ഈശോയുടെ വളർത്തുപിതാവിൽ വിളങ്ങി ശോഭിച്ചിരുന്ന ഒരു സ്വഭാവസവിശേഷതയായിരുന്നു അടിയുറച്ച പ്രാർത്ഥനാജീവിതം. സ്വർഗ്ഗീയപിതാവിന്റെ ഭൂമിയിലെ ഉത്തമ പ്രതിനിധിയായി യൗസേപ്പ് നിലനിന്നത് പ്രാർത്ഥനയിൽ ദൈവപിതാവിന്റെ ആഹ്വാനങ്ങളെ നിരന്തരം പിന്തുടർന്നതിനാലാണ്. പ്രാർത്ഥന ആത്മസംയമനം കാത്തുസൂക്ഷിക്കുന്നു. നിശബ്ദത യൗസേപ്പിന്റെ പ്രാർത്ഥനയുടെ താളമായിരുന്നതിനാൽ ആത്മസംയമനം പാലിക്കാൻ തെല്ലും പ്രായസപ്പേടേണ്ടി വന്നിട്ടില്ല. സംയമനം തകർക്കുന്ന സംഭവങ്ങളുടെ പരമ്പര യൗസേപ്പിന്റെ ജീവിതത്തിൽ വേലിയേറ്റം തീർത്തെങ്കിലും പ്രാർത്ഥനയുടെ വലിയ ഭിത്തികളിൽ ആ ജീവിതം സുരക്ഷിതത്വം കണ്ടെത്തി.

അപ്രേം പിതാവിന്റെ തിരുനാൾ ദിനത്തിൽ യൗസേപ്പിതാവിനെപ്പോലെ പരിശുദ്ധാത്മാവിനെ ആത്മാവിലേക്ക് ആകർഷിക്കുകയും മനുഷ്യനെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന പ്രാർത്ഥനയെ നമുക്കു മുറുകെപ്പിടിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.