ജോസഫ് ചിന്തകൾ 181: ജോസഫ് – സഭാനവീകരണത്തിന്റെ മദ്ധ്യസ്ഥൻ

രണ്ടാം വത്തിക്കാൻ കൗൺസിലിൽ ശ്രദ്ധേയമായ സ്വാധീനം ചൊലുത്തുകയും ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്ത ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനാണ് ഈശോസഭാഗംഗമായിരുന്ന കര്‍ദ്ദിനാള്‍ ഹെൻട്രി ഡി ലൂബെക് (Henri de Lubac 1896–1991). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ ദൈവശാസ്ത്രജ്ഞന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് 1953-ല്‍ ഫ്രഞ്ച് ഭാഷയിൽ എഴുുതിയ Méditation sur l’Église എന്ന പുസ്തകം. 1956-ൽ The Splendor of the Church എന്ന പേരിൽ ഈ പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ എട്ടാം അദ്ധ്യായത്തിൽ സഭാജീവിതത്തിൽ, നമുക്ക് വന്നുചേരുന്ന പ്രലോഭനങ്ങളെപറ്റി പ്രതിപാദിക്കുന്നുണ്ട്. പ്രധാനമായും ആറു പ്രലോഭനങ്ങളാണ് ലൂബെക് ചൂണ്ടിക്കാണിക്കുന്നത്.

ലൂബെക് അവതരിപ്പിക്കുന്ന ഒന്നാമത്തെ പ്രലോഭനം, അഹം കേന്ദ്രീകൃതമായ ആത്മപൂജയാണ് (self-centeredness). ലളിതമായി പറഞ്ഞാൽ സ്വാർത്ഥത. ഈ പ്രലോഭനത്തിൽ സ്വന്തം പ്രശ്നങ്ങളെ സഭയുടെ പ്രശ്നമായി അവതരിപ്പിക്കാനുള്ള ഒരു ത്വര വ്യക്തികളിൽ ഉടലെടുക്കുന്നു. ഇവിടെ അവരുടെ ലക്ഷ്യം സഭാനവീകരണമൊന്നുമല്ല; നേരെ മറിച്ച് സഭാനവീകരണം എന്ന വ്യാജേന സ്വന്തം തെറ്റുകളെയും കുറവുകളെയും സഭയുടെ പ്രശ്നമായി അവതരിപ്പിക്കാനുള്ള ഒരു വെമ്പലാണ്. എങ്കിലേ ഈ കൂട്ടർക്ക് പൊതുസമ്മതി കിട്ടുകയുള്ളൂ. സ്വർത്ഥതയാണ് ഇതിന്റെ അടിസ്ഥാനം. സ്വന്തം ഇംഗിതം സാധിക്കാനായി ഏതുവിധ കുത്സിതമാർഗ്ഗങ്ങളും സ്വീകരിക്കാൻ ഇക്കൂട്ടർക്ക് മടിയില്ല.

യൗസേപ്പിതാവിന്റെ ജീവിതത്തിൽ സ്വാർത്ഥതയില്ലാതിരുന്നതിനാൽ ആത്മപരിത്യാഗത്തിന്റെ മാർഗ്ഗങ്ങളിലൂടെയായിരുന്നു അവർ നിരന്തരം സഞ്ചരിച്ചിരുന്നത്. അഹത്തെ ആത്മപരിത്യാഗം കൊണ്ട് കിഴടക്കിയ യൗസേപ്പിതാവ് സഭാനവീകരണത്തിന്റെ യഥാർത്ഥ മദ്ധ്യസ്ഥനാണ്. സഭയെ നവീകരിക്കാനുള്ള നമ്മുടെ എളിയപരിശ്രമങ്ങളിൽ സ്വാർത്ഥത വെടിഞ്ഞ് ആത്മപരിത്യാഗത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.