ജോസഫ് ചിന്തകൾ 180: ജോസഫ് – ദൈവികസൗഹൃദത്തിന്റെ കൃപയിൽ വസിച്ചവൻ

ഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബനഡിക്ടിൻ സന്യാസ വൈദികന് ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് ‘ഇൻ സിനു ജേസു’ – ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികന്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥം.

ഇൻ സിനു ജേസു എന്നതിന്റെ അർത്ഥം ഈശോയുടെ വക്ഷസ്സിൽ എന്നാണ്. ഈ ഗ്രന്ഥത്തിലെ 2008 ഫെബ്രുവരി 9 ശനിയാഴ്ചത്തെ സന്ദേശത്തിലെ ചില ഭാഗങ്ങൾ ഇപ്രകാരമാണ്: “എന്നെ ശ്രവിക്കുക. ഒരാൾ തന്റെ സുഹൃത്തിനോട് സല്ലപിക്കുന്നതുപോലെ ഞാൻ നിന്നോട് ഉറ്റസൗഹൃദത്തിൽ സംസാരിക്കും. നിന്നോടു സല്ലപിക്കാൻ ഞാൻ കൊതിക്കുന്നു. എല്ലാ വൈദികരും എന്റെ ദൈവികസൗഹൃദത്തിന്റെ കൃപയിലേക്ക് പ്രവേശിക്കാം എന്നാണ് എന്റെ ഹൃദയാഭിലാഷം. എന്റെ വൈദികർ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ, അവരുടെ സംശയങ്ങളിൽ, ഭയങ്ങളിൽ, സംഘർഷങ്ങളിൽ, ബലഹീനതകളിൽ എന്നിലേക്കു തിരിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളും എന്നോടു പങ്കുവയ്ക്കാൻ അവർ പഠിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്റെ സൗഹൃദത്തിൽ ജീവിക്കുക എന്നുവച്ചാൽ എല്ലാം എന്നോടു പങ്കുവയ്ക്കുക എന്നാണ് അർത്ഥമാക്കുന്നത്.”

വൈദികർക്കുള്ള ഈ നിർദ്ദേശം സ്വജീവതത്തിൽ പാലിച്ച വ്യക്തിയാണ്. യൗസേപ്പിതാവ് നിരന്തരം ദൈവത്തെ ശ്രവിച്ചിച്ചിരുന്നു. ഒരു സുഹൃത്തിനോടു സംസാരിക്കുന്നതുപോലെ ദൈവം അവനോടു സംസാരിച്ചിരുന്നു. യൗസേപ്പിതാവിനോടു സല്ലപിക്കാൻ ഇശോയ്ക്കു വളരെ താൽപര്യമായിരുന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന നിലയിൽ അവന്റെ സംശയങ്ങളിലും ഭയങ്ങളിലും സംഘർഷങ്ങളിലും ബലഹീനതകളിലും യൗസേപ്പിതാവ് സ്വർഗ്ഗീയപിതാവിലേക്കു തിരിഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും നിശബ്ദമായി അവൻ ദൈവത്തോടു പങ്കുവച്ചിരുന്നു. ദൈവികസൗഹൃദത്തിൽ ജീവിതത്തിൽ സംഭവിച്ചതെല്ലാം പങ്കുവച്ചപ്പോൾ യൗസേപ്പിന്റെ ജീവിതം ഭാഗ്യപ്പെട്ടതായി. ദൈവികസൗഹൃദത്തിൽ ജീവിക്കുക എന്നാൽ കൃപയിൽ ജീവിക്കുക എന്നാണർത്ഥം.

വി. യൗസേപ്പിതാവിനെപ്പോലെ ദൈവത്തെ ശ്രവിച്ച് അവനോടു സല്ലപിച്ച് എല്ലാം പങ്കുവച്ച് നമുക്കും ദൈവികസൗഹൃദത്തിന്റെ കൃപയിൽ വസിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.