ജോസഫ് ചിന്തകൾ 174: യൗസേപ്പിതാവും സന്ദർശന തിരുനാളും

മറിയത്തിന്റെ സന്ദർശന തിരുനാളോടെയാണ് മെയ്മാസ വണക്കം സമാപിക്കുന്നത്. ദിവ്യരക്ഷകനെ ഉദരത്തില് വഹിച്ച മറിയം തന്റെ ചാര്ച്ചക്കാരിയായ എലിസബത്തിനെ സന്ദര്ശിച്ചതിന്റെ ഓര്മ്മയാണല്ലോ ഈ തിരുനാൾ. മറിയത്തെ കണ്ട എലിസബത്ത് ഉദ്‌ഘോഷിച്ചു: “നീ സ്‌ത്രീകളില് അനുഗൃഹീതയാണ്‌; നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്ത്താവിന്റെ അമ്മഎന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?” (ലൂക്കാ 1:42-43). സന്ദർശന തിരുനാളിൽ എലിസബത്തിനു ചാർച്ചക്കാരിയായ മറിയം “എന്റെ കർത്താവിന്റെ അമ്മയായി” മാറുന്നു.

യൗസേപ്പിതാവിന്റെ ജീവിതത്തിലും മറിയം ദൈവപുത്രന്റെയും തന്റെ കർത്താവിന്റെയും അമ്മയായിരുന്നു. ആ ബഹുമാനവും ആദരവും യൗസേപ്പിതാവ് എന്നും മറിയത്തിനു നൽകിയിരുന്നു. ഈശോ കഴിഞ്ഞാൽ യൗസേപ്പ് ഈ ലോകത്തിൽ ഏറ്റവും സ്നേഹിച്ചതും ആദരിച്ചതും മറിയത്തെ ആയിരുന്നു. മറിയത്തിനും അങ്ങനെ തന്നെയായിരുന്നു.

ഈശോയുടെ മനുഷ്യവതാരം ദൈവപുത്രന്റെ മാനവവംശത്തെ രക്ഷിക്കാനായി സ്വർഗ്ഗത്തിൽ നിന്നു നടത്തിയ സന്ദർശനമായിരുന്നു. ഈ രക്ഷാകരസന്ദർശനത്തിൽ പിതാവിന്റെ റോൾ വഹിക്കുകയായിരുന്നു യൗസേപ്പിന്റെ കടമ. ദൈവസ്നേഹം മനുഷ്യകുലത്തിന് മാതൃസ്നേഹമാക്കി മറിയം നൽകിയെങ്കിൽ യൗസേപ്പിതാവിലൂടെ ദൈവത്തിന്റെ പിതൃവാത്സല്യം മനുഷ്യകുലം അനുഭവിച്ചു. പരിശുദ്ധ മറിയത്തിന്റെ സന്ദർശന തിരുനാൾ ദിനത്തിൽ യൗസേപ്പിനെപ്പോലെയും എലിസബത്തിനെപ്പോലെയും മറിയത്തെ നമ്മുടെ കർത്താവിന്റെ അമ്മയായി അംഗീകരിക്കാം ആദരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.