ജോസഫ് ചിന്തകൾ 171: ജോസഫ് – ഫലം ചൂടിനിൽക്കുന്ന വൃക്ഷം

സദാ ഫലം ചൂടിനിൽക്കുന്ന ഒരു വൃക്ഷമാണ് യൗസേപ്പിതാവ്. നിത്യപിതാവിന്റെ പ്രതിനിധിയായി ഈ ഭൂമിയിൽ ജീവിച്ച യൗസേപ്പിനെ സമീപിച്ചവരാരും നിരാശരായി മടങ്ങിയിട്ടില്ല. ജിവിതത്തിന്റെ സങ്കീർണ്ണമായ നിമിഷങ്ങളിലും വേദനിപ്പിക്കുന്ന ചുറ്റുപാടുകളിലും നസറത്തിലെ ഈ മരപ്പണിക്കാരൻ ദൈവഹിതത്തെ അവിശ്വസിച്ചില്ല. സദാ ജാഗരൂകതയോടെ അവർ നിലകൊണ്ടു. അതിനാൽ തന്നെ സമീപിക്കുന്നവർക്കെല്ലാം അവർക്ക് ആവശ്യമായതു നൽകാൻ യൗസേപ്പിതാവിനു സാധിച്ചു.

“യൗസേപ്പിന്റെ പക്കൽ പോവുക” എന്ന വിശേഷണത്തിൽ അവൻ ഫലം ചൂടിനിൽക്കുന്ന ഒരു വൃക്ഷമാണന്നെ യാഥാർഥ്യം ഒളിഞ്ഞിരിപ്പുണ്ട്. വൃക്ഷത്തിലെ ഫലങ്ങൾ എപ്പോഴും കീഴ്പോട്ടാണ് വളരുന്നത്. അതു മറ്റുള്ളവർക്ക് ദാനമായി നൽകാനുള്ളതാണ്. ഒരു വൃക്ഷവും അതിന്റെ ഫലങ്ങൾ തനിക്കുവേണ്ടി സംഭരിച്ചുവയ്ക്കുന്നില്ല.

ജീവൻ സമൃദ്ധമായി നൽകാൻ വന്ന ദൈവപുത്രന്റെ വളർത്തുപിതാവും തന്റെ പക്കൽ വരുന്നവരെ നിരാശരാക്കാറില്ല. പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളാലും നിറഞ്ഞ നീതിയുടെ ഫലവൃക്ഷമായ യൗസേപ്പിൽ നിന്നു ജീവൻ തുടിക്കുന്ന ഫലങ്ങൾ നമുക്കും സ്വീകരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.