ജോസഫ് ചിന്തകൾ 160: യൗസേപ്പിതാവേ, നിന്റെ കരങ്ങളിൽ ഞാൻ അഭയം പ്രാപിക്കുന്നു

ദിവ്യരക്ഷക സഭാംഗമായിരുന്ന ഒരു വൈദികനാണ് വി. ക്ലമൻ്റ് മേരി ഹോഫ്ബവർ (1751-1820). ആസ്ട്രിയയുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വി. ക്ലമൻ്റ് ദിവ്യരക്ഷക സഭയെ ആൽപ്സ് പർവ്വതത്തിനപ്പുറത്തേക്കു വളർത്താൻ യത്നിച്ചതിനാൽ സഭയുടെ രണ്ടാം സ്ഥാപകൻ എന്നും വിളിപ്പേരുണ്ട്. തന്റെ പ്രേഷിതമേഖലകളിൽ വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം തിരിച്ചറിഞ്ഞ ക്ലമൻ്റ് “നീ എന്നെ പുണ്യത്തിന്റെ വഴികളിലൂടെ നയിക്കുന്നതിനാൽ യൗസേപ്പിതാവേ, നിന്റെ കരങ്ങളിൽ ഞാൻ അഭയം പ്രാപിക്കുന്നു” എന്നു പറയുമായിരുന്നു.

യൗസേപ്പിതാവ് നമ്മുടെയും മാതൃകയും മദ്ധ്യസ്ഥനുമാണ്. അവന്റെ മാതൃക വഴി നമ്മുടെ ജീവിതത്തിൽ പുണ്യങ്ങളും ആത്മപരിത്യാഗങ്ങളും പരിശീലിക്കാൻ നാം പഠിക്കുന്നു. അവന്റെ രക്ഷാകർതൃത്വം വഴി എളിമയും ആർദ്രതയും ബലഹീനരുടെ പുണ്യമല്ല, മറിച്ച് ബലവാന്മാരുടെ പുണ്യമാണെന്ന് നാം മനസ്സിലാക്കുന്നു. പുണ്യത്തിന്റെ വഴികളിലെപ്പോഴും ദൈവത്തിന്റെ അദൃശ്യസാന്നിധ്യമുണ്ട്. യൗസേപ്പിതാവിന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാന കാരണം ദൈവത്തിന്റെ വഴികളെ അനുദിനം തിരിച്ചറിയാൻ കഴിഞ്ഞു എന്നതാണ്.

ജീവിതപ്രാരബ്ദങ്ങൾ നമ്മുടെ ജീവിതത്തിലും നിരാശയുടെ പുകമറ സൃഷ്ടിക്കുമ്പോൾ യൗസേപ്പിതാവിന്റെ പക്കൽ പോകാൻ മനസ്സു കാണിച്ചാൽ, പ്രത്യാശയുടെ തീരമണയാൻ അധികം താമസിക്കേണ്ടി വരികയില്ല.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.