ജോസഫ് ചിന്തകൾ 16: ജോസഫ് – പിശാചുക്കളുടെ പരിഭ്രമം

ജോസഫ് നീതിമാനായിരുന്നു. ആ നീതിമാനെ സ്വാധീനിക്കാൻ സാത്താൻ പലവിധത്തിലും പരിശ്രമിച്ചെങ്കിലും തോറ്റു പിന്മാറാനായിരുന്നു വിധി. വി. യൗസേപ്പിതാവിനോടുള്ള ലുത്തിനിയായിൽ ജോസഫിനെ പിശാചുക്കളുടെ പരിഭ്രമമായിട്ടാണ് വിശേഷിപ്പിക്കുന്നത്.

ആത്മീയജീവിതം സാത്താനുമായുള്ള ഒരു തുറന്ന യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം വരിക്കാൻ നമുക്കാകണമെങ്കിൽ ശക്തമായ സൈന്യബലം വേണം. ഈ പോരാട്ടത്തിനു നേതൃത്വം വഹിക്കാൻ അനുഭവസമ്പത്തും വിവേചനശക്തിയുമുള്ള ഒരാളുണ്ടായാൽ വിജയം സുനിശ്ചയം. വി. യൗസേപ്പിന് നമ്മുടെ ആത്മീയജീവിതത്തെ ഭരമേല്പിച്ചാൽ നരകം പരിഭ്രമിക്കും. വി. യൗസേപ്പിന്റെ മാദ്ധ്യസ്ഥ്യം ആശ്രയിക്കുന്നതും തേടുന്നതും നരകത്തെ പരിഭ്രമിപ്പിക്കും. കാരണം, ഈശോയുടെ വളർത്തപ്പനുള്ളിടത്ത് തിരുക്കുടുംബത്തിന്റെ സാന്നിധ്യവും സംരക്ഷണവുമുണ്ട്. പിശാചിന് യൗസേപ്പിനെ കീഴ്പ്പെടുത്താനുള്ള ഒരു ശക്തിയുമില്ല എന്ന് വി. ഫൗസ്റ്റീനാ തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ജിവിതത്തിൽ പരീക്ഷണങ്ങളും പ്രലോഭനങ്ങളും വരിഞ്ഞുമുറുക്കുമ്പോൾ അവയെ അതിജീവിക്കാനായി യൗസേപ്പിതാവിന്റെ പക്കലേയ്ക്കു തിരിയുക. ജിവിതകാലത്ത് പിശാചിന്റെ പ്രലോഭനങ്ങളെ ദൈവാശ്രയം കൊണ്ടു തകർത്തെറിഞ്ഞ ജോസഫിനെ ഇന്നും നരകത്തിനു പേടിയാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.