ജോസഫ് ചിന്തകൾ 141: യൗസേപ്പിതാവേ, എന്നെ നിന്റെ മകനായി/ മകളായി ദത്തെടുക്കണമേ

സിയന്നായിലെ വി. ബെർണാർഡിനോ പതിനഞ്ചാം നൂറ്റാണ്ടിൽ മരണമടഞ്ഞ ഒരു ഇറ്റാലിയൻ ഫ്രാൻസിസ്കൻ മിഷനറി വൈദികനാണ്. മദ്ധ്യ കാലഘട്ടത്തിലെ പ്രസിദ്ധമായ സ്കോളാസ്റ്റിക് തത്വചിന്തയിൽ സാമ്പത്തികശാസ്ത്രത്തിൽ പ്രാവണ്യം നേടിയ വ്യക്തി കൂടിയായിരുന്നു ബെർണാർഡിനോ. യൗസേപ്പിതാവിന്റെ തികഞ്ഞ ഭക്തനായിരുന്ന വിശുദ്ധൻ, യൗസേപ്പിതാവിനോട് സമർപ്പണം നടത്താൻ ഒരു പ്രാർത്ഥന രചിക്കുകയുണ്ടായി. ആ പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം.

എന്റെ പ്രിയപ്പെട്ട യൗസേപ്പിതാവേ, എന്നെ നിന്റെ മകനായി/ മകളായി ദത്തെടുക്കണമേ. എന്റെ രക്ഷയുടെ ചുമതല ഏറ്റെടുക്കുകയും രാവും പകലും എന്നെ സൂക്ഷിക്കുകയും പാപസാഹചര്യങ്ങളിൽ നിന്നു സംരക്ഷിക്കുകയും ശരീരത്തിന്റെ വിശുദ്ധി എനിക്കായി നേടിത്തരുകയും ചെയ്യണമേ.

ഈശോയോടുള്ള നിന്റെ മാദ്ധ്യസ്ഥ്യം വഴി ത്യാഗത്തിന്റെയും എളിമയുടെയും സ്വയം ത്യജിക്കലിന്റെയും ചൈതന്യം എനിക്ക് നൽകണമേ. വിശുദ്ധ കുർബാനയിൽ വസിക്കുന്ന ഈശോയോടുള്ള സ്നേഹത്താൽ എന്നെ ജ്വലിപ്പിക്കണമേ. എന്റെ അമ്മയായ മറിയത്തോട് മാധുര്യവും ആർദ്രവുമുള്ള സ്നേഹം എനിക്കു നൽകണമേ.

വി. യൗസേപ്പിതാവേ, എന്നോടൊപ്പം ജീവിക്കുകയും മരണസമയത്ത് കാരുണ്യവാനായ എന്റെ രക്ഷകൻ ഈശോയിൽ നിന്ന് എനിക്ക് അനുകൂലമായ ന്യായവിധി നേടിത്തരുകയും ചെയ്യണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.