ജോസഫ് ചിന്തകൾ 131: യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്ന് നമുക്ക് ഒഴിഞ്ഞുമാറാനാകുമോ?

വി. മഗ്ദലിനേ സോഫി ബരാത്ത്, പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു സന്യാസിനിയാണ്. ഈശോയുടെ തിരുഹൃദയത്തിന്റെ സന്യാസിനിമാർ എന്ന സന്യാസ സഭ 1800 -ൽ മഗ്ദലിനേ സ്ഥാപിച്ചു. വി. യൗസേപ്പിതാവിനോട് പ്രത്യേക ഭക്തി പുലർത്തിയിരുന്ന അവൾ തന്റെ സഹോദരിമാരോട് ഇപ്രകാരം പറയുമായിരുന്നു: “എല്ലാറ്റിനുമുപരിയായി നമുക്ക് ഈശോയെ സ്നേഹിക്കാം. മറിയത്തെ നമ്മുടെ അമ്മയായി സ്നേഹിക്കാം; എന്നാൽ, ഈശോയോടും മറിയത്തോടും ഏറ്റവും അടുപ്പമുണ്ടായിരുന്ന യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞുമാറാനാകും? അവന്റെ സദ്‌ഗുണങ്ങൾ‌ അനുകരിക്കുന്നതിനേക്കാൾ‌ അവനെ നമുക്കു എങ്ങനെ ബഹുമാനിക്കാൻ‌ കഴിയും? തന്റെ ദൈനംദിന അദ്ധ്വാനത്തിനിടയിലും ഈശോയെ ആരാധിക്കുക അവനെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ചെയ്ത യൗസേപ്പാണ് നമ്മുടെ മാതൃക. അവനെ അനുകരിക്കുക.”

ഈശോയെയും മറിയത്തെയും ഏറ്റവും കൂടുതൽ സ്നേഹിക്കുവാനും അടുത്തു ശുശ്രൂഷിക്കുവാനും ഭാഗ്യം ലഭിച്ച മനുഷ്യനാണ് യൗസേപ്പിതാവ്. തന്റെ വളർത്തുപിതാവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ ഈശോയും അനുഗ്രഹിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട. ഈശോയെയും മറിയത്തെയും സ്നേഹിക്കുന്നവർക്ക് യൗസേപ്പിതാവിനെ സ്നേഹിക്കാതിരിക്കാൻ ആവില്ല.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.