മഹാമാരികള്‍ പടരുന്ന അവസരത്തിലും തേടാം വി. യൗസേപ്പിന്റെ മാദ്ധ്യസ്ഥം

കൊറോണ, നിപ്പ എന്നീ മഹാമാരികള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ ഭീകരമായ വിധത്തില്‍ വ്യാപിക്കുകയാണ്. പ്രാര്‍ത്ഥനയും മുന്‍കരുതലുമായി ലോകമെമ്പാടുമുള്ള വിശ്വാസികളും ഈ പ്രതിസന്ധിഘട്ടത്തെ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കുകയും തങ്ങളെത്തന്നെ വിശുദ്ധന് സമര്‍പ്പിക്കുകയും ചെയ്യുന്നത് ഏറെ ഫലം ചെയ്യുമെന്നാണ് ഒരു ചരിത്രസംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

പ്ലേഗ് എന്ന പകര്‍ച്ചവ്യാധി പടരുന്ന കാലം. 1638 ജൂലൈ 15 -ന് ല്യോണ്‍സിലെ ഡോഫൈന്‍ പാര്‍ലമെന്റിലെ അഭിഭാഷകനായ ഓഗറിയുടെ ഏഴു വയസുള്ള മകന് പ്ലേഗ് ബാധിച്ചുവെന്ന സത്യം മനസ്സിലായി. കുട്ടിയെ സന്ദര്‍ശിച്ച ഡോക്ടര്‍മാര്‍ കുഞ്ഞ് മരിക്കുമെന്ന് വിധിയെഴുതുകയും മറ്റുള്ളവര്‍ക്കു കൂടി രോഗം ബാധിക്കുമെന്ന ഭയത്തില്‍ കുട്ടിയെ പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നവരെ കിടത്തുന്ന സെന്റ് ലോറന്‍സ് എന്ന പെസ്റ്റ്ഹൗസിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥശക്തിയാല്‍ തന്റെ മകന് സൗഖ്യം ലഭിക്കുകയും തന്റെ കുടുംബത്തെ പ്ലേഗില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോടുള്ള ആദരണാര്‍ത്ഥം താനും തന്റെ കുടുംബവും ഒന്‍പതു ദിവസം തുടര്‍ച്ചയായി ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുമെന്ന് ഓഗറി സത്യം ചെയ്തു.

വി. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത യാചിച്ചുകൊണ്ട് അവര്‍ ശക്തമായ പ്രാര്‍ത്ഥന തുടര്‍ന്നു. തുടര്‍ന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്ഭുതം നടന്നു. ഡോക്ടറുമാരുടെ അനുമാനങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് കുട്ടിയുടെ രോഗം പരിപൂര്‍ണ്ണമായി സൗഖ്യപ്പെട്ടു. മാത്രമല്ല ഓഗറിയുടെ ഒന്‍പതംഗ കുടുംബത്തില്‍ മറ്റാര്‍ക്കും രോഗം പിടിപെട്ടതുമില്ല.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മഹാമാരികളില്‍ നിന്ന് സംരക്ഷണം നല്‍കിക്കൊണ്ട് വി. യൗസേപ്പ് പ്രവര്‍ത്തിച്ച അനേകം അനുഭവങ്ങളും സംഭവങ്ങളും വിവിധ കാലഘട്ടങ്ങളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.