

ചൈനയിലെ ആദ്യ കത്തോലിക്കാ വിശുദ്ധൻ വുഹാനിൽ ക്രൂശിക്കപ്പെട്ട രക്ഷസാക്ഷിയാണ്. എത്രപേർക്ക് അതറിയാം. കോറാണ പകർച്ചവ്യാധികളുടെ ആദ്യ പ്രഭവകേന്ദ്രമായിരുന്ന ചൈനയിലെ വുഹാനിൽ, കുരിശിൽ ശ്വാസം കിട്ടാതെയാണ് ഫ്രഞ്ച് വിൻസെൻഷ്യൻ മിഷനറി വൈദികൻ ജീൻ ഗബ്രിയേൽ പെർബോയർ (Jean-Gabriel Perboyre) 1840-ല്‍ മരണമടഞ്ഞത്.
വി. ജീൻ ഗബ്രിയേൽ പെർബോയർ
ഫ്രാൻസിലെ ലോട്ടിലെ ലെ പൂ എക്കിൽ-ൽ (Le Puech) പിയറി പെർബോയറിന്റെയും മാറി റിഗലിന്റെയും ഏട്ടു മക്കളിൽ ഒരുവനായി 1802 ജനുവരി ആറിന് ജീൻ ഗബ്രിയേൽ പെർബോയർ ജനിച്ചു. ജീനിന്റെ സഹോദരങ്ങളിൽ അഞ്ചുപേർ സന്യാസജീവിതം തിരഞ്ഞെടുത്തു. 1816-ല്‍ ഇളയ സഹോദരനായ ലൂയിസ് വിൻസെൻഷ്യൻ സഭയിൽ ചേർന്നതോടെ മിഷനറിയാകാനുള്ള ആഗ്രഹം അദ്ദേഹത്തിലും ഉടലെടുത്തു. 1818-ൽ ജീൻ വിൻസെൻഷ്യൻ സഭയിൽ ചേരുകയും 1820-ല്‍ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ദിവസം സഭയുടെ നാലു വാഗ്ദാനങ്ങൾ പാലിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തു.
1825 സെപ്തംബർ മാസം ഇരുപത്തിമൂന്നാം തീയതി വൈദികനായി അഭിഷിക്തനായി. ചൈനയിൽ മിഷനറി ആയി പോവുക ജീവിതാഭിലാഷമായിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അതിനു തടസ്സം നിന്നു. സഹോദരൻ ലൂയിസിനെ ചൈനയിലേയ്ക്കു മിഷനറിയായി അയച്ചുവെങ്കിലും യാത്രാമധ്യേ മരണമടഞ്ഞു. പിന്നീടുട് സഹോദരന്റെ പകരക്കാരനായിട്ടാണ് ജീൻ ചൈനയ്ക്കു തിരിക്കുന്നത്.
1835 ആഗസ്റ്റ് മാസത്തിൽ മക്കൗവില്‍ (Macau) എത്തിച്ചേർന്നു. അവിടെ നിന്നും ചൈനീസ് ഭാഷ പഠിച്ചതിനുശേഷം ആദ്യ ശുശ്രൂഷാമേഖലയായ ഹോനാലിലേയ്ക്കു പോയി. 1838 ജനുവരി മാസത്തിൽ ഹുബൈ (Hubei) പ്രവശ്യയിലേയ്ക്കു സ്ഥലം മാറ്റം ലഭിച്ചു.
1839 സെപ്റ്റംബർ മാസത്തിൽ ക്രിസ്ത്യാനികൾക്കെതിരെ മതമർദ്ദനം ആരംഭിച്ചു. ജീൻ പെർബോയർ അതിലെ ആദ്യ ഇരകളിൽ ഒരാളായി. 1840-ൽ തന്റെ അടുത്ത അനുയായികളിലൊരാൾ പണത്തിനുവേണ്ടി ജീനച്ചനെ ഒറ്റിക്കൊടുത്തു. ആ വർഷം സെപ്റ്റംബർ പതിനൊന്നിന് വുഹാനിൽ ജീനിനെ മരക്കുരിശിലേറ്റി വധിച്ചു. കുരിശിൽ ശ്വാസം കിട്ടാതെയാണ് ജീൻ പെർബോയർ മരണമടഞ്ഞത്. വിശ്വാസികൾ പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി അടുത്തുള്ള കത്തോലിക്കാ സെമിത്തേരിയിൽ സംസ്കരിച്ചു.
കമ്മ്യൂണിസ്റ്റ് വിപ്ലവം നടക്കുമ്പോൾ വുഹാനിലെ കത്തോലിക്കാ സമൂഹം വി. ജീൻ ഗബ്രിയേൽ പെർബോയറിന്റെയും ഫ്രാൻസീസ് റെജിസ് ക്ലെറ്റിന്റെയും കബറിടം സംരക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം, ഈ രണ്ടു രക്തസാക്ഷികളോടും അവർക്ക് പ്രത്യേക ഭക്തിയും അവരുടെ മദ്ധ്യസ്ഥതയിൽ ഉറപ്പും ഉണ്ടായിരുന്നു.
പെർബോയറിന്റെ ഭൗതീകാവശിഷ്ടം പിന്നീട് പാരീസിലുള്ള വിൻസെൻഷ്യൻ സഭയുടെ മാതൃഭവനത്തിലേയ്ക്കു മാറ്റി. വി. വിൻസെന്റ് ഡീ പോളിന്റെ അഴുകാത്ത പൂജ്യാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന അതേ ചാപ്പലിൽ വി. പെർബോയറിന്റെ കബറിടം കാണാൻ കഴിയും. 1889-ൽ പതിമൂന്നാം ലെയോ മാർപാപ്പ പെർബോയറിനെ വാഴ്ത്തപ്പെട്ടവനായും, ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.
ജീൻ ഗബ്രിയേൽ പെർബോയറിനെ വിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ട് ജോൺപോൾ രണ്ടാമൻ പാപ്പ ഇപ്രകാരം പറഞ്ഞു: “പെർബോയര്‍ എവിടെയാണോ അയയ്ക്കപ്പെട്ടത് ആ തെരുവുകളിലെല്ലാം അവൻ ക്രിസ്തുവിന്റെ കുരിശ് കണ്ടെത്തി. തന്റെ നാഥനെ എളിമയിലും മാന്യതയിലും അനുദിനം അനുകരിച്ച് അവനോടു പൂർണ്ണമായി ഒന്നായിത്തീർന്നു. പീഢനങ്ങൾക്കും മർദ്ദനങ്ങൾക്കുമൊടുവില്‍ കർത്താവിന്റെ പീഡാസഹനങ്ങളോട് അനന്യസാധാരണമായ രീതിയിൽ ഒന്നായിമാറാൻ കുരിശുമരണം അവനു സമ്മാനമായി ലഭിച്ചു.”
കോവിഡ്-19 മദ്ധ്യസ്ഥൻ
ചൈനീസ് ചരിത്രത്തിൽ ഗവേഷണം നടത്തിയ ഡോ. ആൻറണി ക്ലാർക്കിന്റെ അഭിപ്രായത്തിൽ കോവിഡ്-19 രോഗത്തിനുള്ള ഏറ്റവും അനുയോജ്യരായ മദ്ധ്യസ്ഥരാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ചൈനയിൽ രക്തസാക്ഷികളായ വിൻസെൻഷ്യൻ വൈദികരായ ജീൻ ഗബ്രിയേൽ പെർബോയറും, ഫ്രാൻസീസ് റെജിസ് ക്ലെറ്റും. ഈ രണ്ടു വിശുദ്ധരെയും ശ്വാസംമുട്ടിച്ചാണ് ചൈനീസ് അധികാരികൾ കൊന്നത്. അതിനാൽ, കോവിഡ്-19 മഹാമാരിയിൽ രോഗികളെ സഹായിക്കാൻ ഈ വിശുദ്ധരുടെ മദ്ധ്യസ്ഥത തേടാൻ ക്ലാർക്ക് ഉപദേശിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ചൈനീസ് മിഷൻ
കോറോണ വൈറസിന്റെ ഉത്ഭവത്താൽ കുപ്രസിദ്ധിയാർജിച്ച വുഹാൻ നഗരം ഒരിക്കൽ കത്തോലിക്കാ മിഷനറിമാരുടെ കേന്ദ്രമായിരുന്നു. അവർ അവിടെ മിഷൻ ആശുപത്രികൾ ആരംഭിച്ചു. വുഹനിലെ സെൻട്രൽ ഹോസ്പിറ്റലിന്റെ പുറത്ത് ഇറ്റാലിയൻ മിഷനറി വൈദികനായ മോൺസിഞ്ഞോർ യുസ്റ്റാച്ചിയസ് സനോലിയുടെ (Monsignor Eustachius Zanoli) പ്രതിമ സ്ഥിതിചെയ്യുന്നുണ്ട്. ആ പ്രതിമയുടെ ചുവട്ടിലുള്ള ഫലകത്തിൽ ഇറ്റലിയിൽ നിന്നുള്ള മോൺസിഞ്ഞോർ യുസ്റ്റാച്ചിയസ് സനോലി കിഴക്കൻ ഹുബൈയിലെ ആദ്യ മെത്രാനായും 1886-ൽ അദ്ദേഹം കനേഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയെ (Canossian Daughters of Charity) വുഹാനിൽ സാമൂഹികശുശ്രൂഷ ചെയ്യാൻ ക്ഷണിച്ചുവെന്നും ഇംഗ്ലീഷിിലും ചൈനീസിലുമായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ ആശുപത്രിയിലാണ് കൊറോണ വൈറസിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയ ഡോ. ലി വെൻ ലിയാങ്ങ് മരണത്തിനു കീഴടങ്ങിയത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ചൈനയിലേയ്ക്കു മിഷൻ പ്രവർത്തനത്തിനായി പുറപ്പെടുന്ന മിഷനറിമാർക്ക് ഒരു കാര്യം നിശ്ചയമായിരുന്നു. അവർക്ക് ഒരിക്കലും മടങ്ങിവരാൻ കഴിയില്ലന്ന്. ചൈനയിലേയ്ക്കുള്ള യാത്രാമധ്യേ, വി. ജീൻ ഗബ്രിയേൽ പെർബോയർ ഇപ്രകാരം എഴുതി: “എന്റെ മുമ്പിൽ തുറക്കുന്ന പാതയിൽ എന്താണ് എന്നെ കാത്തിരിക്കുന്നത് എന്നെനിക്കറിയില്ല. ഒരു സംശയവുമില്ലാതെ ഒരു കാര്യം പറയാം, കുരിശ്. ഒരു പ്രേഷിതന്റെ അനുദിന ആഹാരമായ കുരിശ്. ക്രൂശിതനായ ദൈവത്തെ പ്രഘോഷിക്കാൻ പോകുമ്പോൾ അതിലും മഹത്തരമായി എന്താണ് പ്രതീക്ഷിക്കാൻ കഴിയുക?”
കൊച്ചുത്രേസ്യായുടെ ഇഷ്ട മിഷനറി
ചൈനയിലേയ്ക്കു മിഷനറിയാകാൻ പോകാൻ ആഗ്രഹിച്ച ലിസ്യുവിലെ വി. ചെറുപുഷ്പത്തിന് ജീൻ ഗബ്രിയേൽ പെർബോയറിനോടു പ്രത്യേക ഭക്തിയുണ്ടായിരുന്നു. അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ട ഒരു വിശുദ്ധ ചിത്രം കൊച്ചുത്രേസ്യായുടെ സ്വകാര്യ പ്രാർത്ഥനാപുസ്തകത്തിൽ സൂക്ഷിച്ചിരുന്നു.
പരിവർത്തന പ്രാർത്ഥന
വി. ജീൻ ഗബ്രിയേൽ പെർബോയർ പത്തൊമ്പതാം നൂറ്റാണ്ടിൽ രചിച്ച പരിവർത്തന പ്രാർത്ഥന പ്രശസ്തമാണ്.
ഓ.. എന്റെ ദൈവീകാ രക്ഷകാ, എന്നെ നിന്നിലേയ്ക്കു പരിവർത്തനം ചെയ്യുക. എന്റെ കൈകൾ യേശുവിന്റെ കൈകളാകട്ടെ. എന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും നിന്റെ മഹത്വത്തിനുവേണ്ടി മാത്രം ഉപകരിക്കട്ടെ. എല്ലാറ്റിനും ഉപരിയായി എന്റെ ആത്മാവിനെയും അതിന്റെ എല്ലാ ശക്തികളെയും പരിവർത്തനം ചെയ്യുക. അതുവഴിയായി എന്റെ ഓർമ്മയും ഇച്ഛാശക്തിയും വാത്സല്യവും ഈശോയുടെ ഓർമ്മയും ഇച്ഛാശക്തിയും വാത്സല്യവുമാകട്ടെ. നിന്റേതല്ലാത്തതെന്തും എന്നിൽ നിന്നു നശിപ്പിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ നിന്നിലും നിന്നാലും നിനക്കുവേണ്ടിയും ജീവിക്കട്ടെ. അപ്പോൾ വി. പൗലോസിനെപ്പോലെ സത്യമായും ഞാൻ പറയും, ഞാൻ ജീവിക്കുന്നു – ഇപ്പോൾ ഞാനല്ല – ക്രിസ്തു എന്നിൽ ജീവിക്കുന്നു. ആമ്മേൻ.
കോവിഡ്-19 രോഗത്താൽ ധാരാളം ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ശ്വാസം കിട്ടാതെ വുഹാനിൽ കുരിശിൽ മരിച്ച വി. ജീൻ ഗബ്രിയേൽ പെർബോയറിന്റെ മാദ്ധ്യസ്ഥ്യം നമുക്കു നേടാം.
ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS