പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് വി. യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നു 

ദൈവമക്കളെന്ന നിലയില്‍ അവിടുത്തെ തിരുമുമ്പില്‍ നമ്മുടെ ആവശ്യങ്ങള്‍ ദൈവവുമായി പങ്കുവയ്ക്കുവാനുള്ള അവകാശം അവിടുന്ന് നമുക്ക് നല്കിയിട്ടുണ്ട്. പിതാവും മക്കളും തമ്മിലുള്ള ആശയവിനിമയമാണ് ക്രിസ്തീയ പ്രാര്‍ത്ഥനകള്‍. യേശു, ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ പ്രാര്‍ത്ഥിക്കുവാന്‍ നമ്മെ വ്യക്തമായി പഠിപ്പിക്കുകയും ചെയ്തു.

നമ്മുടെ സാഹചര്യത്തെക്കുറിച്ച് പരാതി പറയുന്നതിനു പകരം ദൈവാശ്രയത്തിന്റെ പ്രതിഫലനമായിരിക്കണം പ്രാര്‍ത്ഥന എന്ന് വി. യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നുണ്ട്. കഷ്ടമനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കുവാന്‍ യാക്കോബ് ശ്ലീഹാ പ്രബോധിപ്പിക്കുന്നു. ‘നിങ്ങളില്‍ കഷ്ടമനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവന്‍ പാട്ടു പാടട്ടെ. നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ എണ്ണ പൂശി അവനു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. എന്നാല്‍ വിശ്വാസത്തോടു കൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും; കര്‍ത്താവ് അവനെ എഴുന്നേല്പിക്കും; അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും. എന്നാല്‍ നിങ്ങള്‍ക്ക് രോഗശാന്തി വരേണ്ടതിന് തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവനു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍. നീതിമാന്റെ ശ്രദ്ധയോടു കൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു. ഏലീയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യന്‍ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവന്‍ പ്രാര്‍ത്ഥനയില്‍ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. അവന്‍ വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ ആകാശത്തു നിന്നു മഴ പെയ്തു, ഭൂമിയില്‍ ധാന്യം വിളഞ്ഞു.’

ദൈവഹിതമാണെങ്കില്‍ പ്രാര്‍ത്ഥന മൂലം ചില കഷ്ടത നീങ്ങിപ്പോകാം. എന്നാല്‍, ചിലപ്പോള്‍ പ്രയാസങ്ങളെ തരണം ചെയ്യുവാനുള്ള ദൈവകൃപ ലഭിക്കുന്നതും പ്രാര്‍ത്ഥനയ്ക്കുള്ള മറുപടിയാണ്. ദൈവത്തിന്റെ സമ്പൂര്‍ണ്ണഹിതം നിറവേറുവാന്‍ അത് സഹായിക്കും. ദൈവാശ്രയത്തോടെയുള്ള പ്രാര്‍ത്ഥന, സന്തോഷത്തോടെ കഷ്ടത നേരിടുവാനും തരണം ചെയ്യുവാനും നമ്മെ സഹായിക്കുന്നു. വിശ്വാസത്തോടും ശ്രദ്ധയോടും കൂടിയ പ്രാര്‍ത്ഥന ഒരുവന്റെ പാപങ്ങളെ ക്ഷമിക്കുവാനും രോഗങ്ങളെ സൗഖ്യമാക്കുവാനും പര്യാപ്തമാണ്. അത് വളരെ ഫലം ചെയ്യുന്നു. പ്രകൃതിയെ നിയന്ത്രിക്കുവാന്തക്ക ശക്തി പോലും വിശ്വാസത്തോടെയുള്ള തന്റെ പ്രാര്‍ത്ഥനയിലൂടെ ഏലിയായ്ക്ക് ലഭിച്ചു. ആര് പ്രാര്‍ത്ഥിക്കുന്നു എന്നല്ല, എങ്ങനെ പ്രാര്‍ത്ഥിക്കുന്നു എന്നതാണ് പ്രാധാന്യം എന്ന് വചനം പലയിടത്തും നമ്മെ ഓര്‍പ്പിക്കുന്നുണ്ട്. നമ്മുടെ പ്രാര്‍ത്ഥനകള്‍ ആശ്രയവും വിശ്വാസവും നിറഞ്ഞതാകണം.

അതുകൊണ്ട്, ആത്മാര്‍ത്ഥമായി അപ്പനോട് മനസ്സ് തുറക്കുന്ന സമയങ്ങളാകട്ടെ നമ്മുടെ പ്രാര്‍ത്ഥനകള്‍. വിശ്വാസത്തോടും ശ്രദ്ധയോടും കൂടി മറ്റുള്ളവര്‍ക്കു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാം.