കുമ്പസാരത്തെക്കുറിച്ച് ഈശോ വി. ജെത്രൂദിന് വെളിപ്പെടുത്തിയത്

ഒരു നാള്‍ വി. ജെര്‍ത്രൂദിന് കുമ്പസാരം വളരെ ക്ലേശകരമായിത്തീര്‍ന്നു. കുമ്പസാരിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ ഭയം മൂലം മനസും ശരീരവും തളരും. ഏറെനാള്‍ ഇത് നീണ്ടപ്പോള്‍ ഈശോയോട് പരാതിപ്പെട്ടു. പെട്ടെന്നായിരുന്നു ഈശോയുടെ മറുചോദ്യം: ‘നിന്റെ കഴിവും പരിശ്രമവും കൊണ്ടുമാത്രം നല്ല കുമ്പസാരം നടത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് നീ എന്നില്‍ ആശ്രയിക്കാത്തതെന്ത്?’ എന്നിട്ട് ഈശോ അവളുടെ പാപങ്ങളെല്ലാം അവളെ കാണിച്ചുകൊടുത്തു. അവളുടെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ മുറിവുകളായിട്ടാണ് അവ കാണപ്പെട്ടത്; മുള്ളുകളാല്‍ കുത്തിക്കീറപ്പെട്ട മുറിവുകള്‍. പരിഭ്രമത്തോടെ ജെര്‍ത്രൂദ് ആ മുറിവുകളെല്ലാം ഈശോയ്ക്ക് സമര്‍പ്പിച്ചു. അപ്പോള്‍ അവിടുന്ന് കരുണാര്‍ദ്രനായി പറഞ്ഞു: ‘കുമ്പസാരം ഒരു സ്‌നാനമാണ്. ആത്മാവിനെ മാത്രമല്ല, ശരീരം, മനസ്, ഓര്‍മ്മകള്‍, വികാരങ്ങള്‍ ഇവയെല്ലാം കഴുകി ശുദ്ധമാക്കുന്ന സമഗ്രമായ കുളി. കുമ്പസാരമാകുന്ന നിന്റെ കുളിവെള്ളത്തെ എന്റെ സ്‌നേഹത്താല്‍ ഞാന്‍ ഊഷ്മളമാക്കാം. അതില്‍ നീ കുളിച്ചാല്‍ നിന്നില്‍ മുറിവിന്റെ അടയാളമോ പാപത്തിന്റെ നിഴല്‍ പോലുമോ ഉണ്ടാവുകയില്ല.’

എന്നാല്‍, കുമ്പസാരിക്കണ്ട സമയമായപ്പോള്‍ അവള്‍ മുമ്പത്തേതിലും പരിക്ഷീണയായി. അവളുടെ പരാതി കേട്ട് ഈശോ പറഞ്ഞു: ‘കുളിക്കുമ്പോള്‍ പരുക്കന്‍ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകിയാല്‍ കൂടുതല്‍ വൃത്തിയാകുമല്ലോ. അതുപോലെ, കുമ്പസാരത്തിനു വേണ്ടി അനുഭവിക്കുന്ന ക്ലേശങ്ങള്‍ കൂടുതല്‍ ശുദ്ധമാകാന്‍ സഹായിക്കും.’ അതിനുശേഷം അതിമനോഹരമായൊരു പൂന്തോട്ടം അവളെ കാണിച്ചു. ഭൂമിയിലില്ലാത്തതും ശോഭയേറിയതും ആകര്‍ഷണീയമായ മധുമണം തൂകുന്നതുമായ വ്യത്യസ്ത പൂക്കളുടെ ആ ആരാമത്തിലേയ്ക്ക് ഈശോ അവളെ ക്ഷണിച്ചു. എന്നാല്‍, അതിനടുത്തു വച്ചിരിക്കുന്ന ആവി പറക്കുന്ന ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ മാത്രമേ പൂന്തോട്ടത്തില്‍ പ്രവേശിക്കാന്‍ സാധിക്കൂ. ഉടന്‍ ജെര്‍ത്രൂദ്, ക്ലേശങ്ങള്‍ സഹിച്ചും കുമ്പസാരം പൂര്‍ത്തിയാക്കി. അപ്പോള്‍ത്തന്നെ അവള്‍ അവര്‍ണ്ണനീയമായ സ്വര്‍ഗീയസ്‌നേഹത്തിലും ആനന്ദത്തിലും നിമഗ്‌നയായിക്കഴിഞ്ഞിരുന്നു.

കുമ്പസാരമെന്ന കൂദാശ സ്‌നേഹപൂര്‍ണ്ണമായ അനുതാപത്തോടെ സ്വീകരിക്കുന്നവര്‍ക്ക് ദൈവം ഒരുക്കിയിരിക്കുന്ന ആത്മീയകൃപകളുടെയും ദൈവിക ആനന്ദത്തിന്റെയും സമൃദ്ധിയാണ് ആ പൂന്തോട്ടം. അതിനാല്‍ ക്ലേശങ്ങള്‍ സഹിച്ചും കുമ്പസാരിച്ചാല്‍ നാം അധികം വിശുദ്ധി പ്രാപിക്കുകയും ദൈവിക കൃപകളുടെയും ആനന്ദത്തിന്റെയും സമൃദ്ധിയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യും എന്ന് ഈശോ ജെര്‍ത്രൂദിലൂടെ വ്യക്തമാക്കുകയാണ്.