ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനീതിക്കെതിരെ കാഞ്ഞിരപ്പള്ളി എസ്എംവൈഎം പ്രത്യക്ഷ സമരവുമായി രംഗത്ത്. മുസ്ലിം 80 മറ്റു ന്യൂനപക്ഷങ്ങൾ 20 എന്ന സർക്കാർ നിലപാടിനെതിരെ വിവിധ കേന്ദ്രങ്ങളിൽ യുവജനങ്ങൾ ധർണ്ണ നടത്തി. ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ഔദാര്യമല്ല ക്രൈസ്തവർക്കു കൂടി അവകാശപ്പെട്ടതാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
സർക്കാർ നിലപാടിനെതിരെ കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം-ന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതികളിൽ 80:20 എന്നുള്ള വിചിത്രമായ അനുപാതം നീതീകരണം ഇല്ലാത്തതും ക്രൈസ്തവരെ അപമാനിക്കുന്നതുമാണ്. ജനസംഖ്യ ആനുപാതികമായി കേരളത്തിലെ ക്രൈസ്തവസമൂഹം അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് ക്ഷേമപദ്ധതികൾക്ക് അവകാശമുണ്ട്. ഈ അവകാശത്തിനെതിരെ ഇപ്പോൾ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങൾ ശക്തമായി എതിർക്കപ്പെടണം. മതനിരപേക്ഷത പ്രസംഗിക്കുന്നവർ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ചെലവിൽ നടത്തിക്കൊണ്ടിരിക്കുന്നത് ക്രൈസ്തവരെ അപമാനിക്കലാണ്. ക്രൈസ്തവർക്കു കൂടി അവകാശപ്പെട്ട സർക്കാരിന്റെ എട്ട് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ഒരു സമുദായത്തിനു മാത്രമായി തീറെഴുതി കൊടുക്കുന്നത് സാക്ഷരസമൂഹത്തിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എംവൈഎം ഫൊറോന ഡയറക്ടർ ഫാ. വർഗ്ഗീസ് കാലാക്കൽ, രൂപത ഡയറക്ടർ ഫാ. വർഗ്ഗീസ് കൊച്ചുപുരയ്ക്കൽ, തോമസ് കത്തിലാങ്കൽ, അലക്സ് കാളാന്തറ, റോബിൻ കുന്നത്തുകുഴി, അൽഫോൻസ ജോസ്, ഡാനിയ ബാബു, ആൽബിൻ തടത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.