നൈജീരിയയിലെ സ്‌കൂളിൽ നിന്നും കുട്ടികൾ ഉൾപ്പെടെ ആറു പേരെ തട്ടിക്കൊണ്ടു പോയി

സെൻട്രൽ നൈജീരിയയിലെ അബുജ സർവ്വകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ തോക്കുധാരികളായ അക്രമികൾ റെയ്ഡ് നടത്തുകയും ആറു പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഒന്നര മണിക്കൂറോളം സമയം ആക്രമികൾ അവിടെ ചെലവഴിച്ചു. നൈജീരിയൻ ആർമിയുടെ ബാരക്കിനു സമീപമായിരുന്നു ആക്രമണം.

“ഇന്ന് പുലർച്ചെയാണ് കൊള്ളക്കാർ സർവ്വകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിനു നേരെ ആക്രമണം നടത്തിയത്. ഞങ്ങളുടെ നാല് ജീവനക്കാരെയും അവരുടെ കുട്ടികളെയും തട്ടിക്കൊണ്ടു പോയി” – സർവ്വകലാശാല അതിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

“സ്റ്റാഫ് ക്വാർട്ടേഴ്സിലെയും അടുത്തുള്ള സ്ഥലങ്ങളിലെയും താമസക്കാരും പരിഭ്രാന്തരായി സുരക്ഷാ ഏജന്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നൈജീരിയയിൽ ഈ വർഷം മാത്രം 1,400 -ലധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയി. മുൻവർഷങ്ങളെ അപേക്ഷിച്ച് തട്ടിക്കൊണ്ടു പോകുന്ന പ്രവണത കൂടിവരികയാണ്. 2014 -ൽ ചിബോക്കിലെ ഒരു സ്‌കൂളിൽ നിന്ന് 276 ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതോടെയാണ് സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന പ്രവണത തുടങ്ങിയത്.

മാതാപിതാക്കളുടെയോ, സംസ്ഥാന സർക്കാരുകളുടെയോ കയ്യിൽ നിന്നും മോചനദ്രവ്യം സ്വീകരിക്കുന്നതിനും അങ്ങനെ പണം കൈക്കലാക്കുന്നതിനുമാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. നൈജീരിയൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഇതിനെതിരെ കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മോചനദ്രവ്യം നൽകുന്നത് കുറ്റകരമായ പ്രവർത്തിയാക്കാനുള്ള ബിൽ നൈജീരിയൻ ഗവണ്മെന്റിന്റെ പരിഗണനയിലുണ്ട്. ബിൽ പാസായാൽ, മോചനദ്രവ്യം നൽകുന്നത് കുറഞ്ഞത് 15 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി 2011 -ലെ തീവ്രവാദ നിരോധന നിയമം ഭേദഗതി ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.