ഭാരതത്തിലെ ആദ്യ വനിതാ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇൻഡോർ സെന്റ് പോൾ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആണ് സിസ്റ്ററിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കല്പന, കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിച്ചു. എല്ലാവർഷവും ഫെബ്രുവരി 25ന് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ തിരുനാൾ ആഘോഷിക്കണമെന്നും മാർപാപ്പ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിലാണ് സിസ്റ്ററിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. കർദിനാൾമാർ, അൻപതോളം മെത്രാന്മാർ, വൈദികർ സന്യസ്തർ, വിശ്വാസികൾ ഉൾപ്പെടെ പതിനയ്യായിരത്തോളം പേരാണ് ചടങ്ങിനു സാക്ഷ്യം വഹിച്ചത്.