Silence – കൂദാശകളില്ലാതെ ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികളുടെ കഥ പറയുന്ന സിനിമ!

പതിനേഴാം നൂറ്റാണ്ടില്‍ ജപ്പാനിലെ പോര്‍ച്ചുഗീസ് ജെസ്യൂട്ട് മിഷനറിമാരുടെ കഥ പറയുന്ന മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ സിനിമയാണ് ‘Silence.’ ജാപ്പനീസ് എഴുത്തുകാരനായ Shūsaku Endō ഒരു സാങ്കല്‍പ്പിക നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചതെങ്കിലും, സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന നിരവധി സംഭവങ്ങളും ആളുകളും യഥാര്‍ത്ഥമാണ്.

1600-ല്‍ ജപ്പാനിലെ സൈനിക സ്വേച്ഛാധിപതിയായിരുന്ന Tokugawa Ieyasu ജപ്പാനെ ഏകീകരിക്കുന്നു. തുടര്‍ന്ന് അദ്ദേഹം എല്ലാ ക്രൈസ്തവ മിഷനറിമാരെയും ജപ്പാനില്‍ നിന്ന് പുറത്താക്കാന്‍ ഉത്തരവിടുകയും ക്രിസ്തുമതം ആചരിക്കുന്നതിനെ വിലക്കുകയും ചെയ്യുന്നു. തത്ഫലമായി ചിലര്‍ വിശ്വാസം ഉപേക്ഷിക്കുന്നു (പേരിനുമാത്രം വിശ്വാസം കൊണ്ടുനടന്നവര്‍). എന്നാല്‍, സത്യവിശ്വാസം ചങ്കോടു ചേർത്തവർ വര്‍ഷങ്ങള്‍ക്കുശേഷവും തങ്ങളുടെ ‘ജീവനായവനെ’ മുറുകെപ്പിടിച്ച് വിശ്വാസം പ്രഘോഷിക്കുന്നു. 200 വര്‍ഷങ്ങള്‍ക്കുശേഷം രഹസ്യമായി സുവിശേഷം പ്രഘോഷിക്കാന്‍ അവിടെയെത്തുന്ന വൈദികര്‍ കാണുന്ന ഈ മഹനീയസാക്ഷ്യത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച ചിത്രമാണ്, ഏതാണ്ട് മുപ്പതു വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ‘Silence.’

ജപ്പാനിലെന്നതുപോലെ ഈ കോവിഡ് കാലത്തും ‘Silence’ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ പ്രസക്തമാണ്.

വിശ്വാസിയായിരിക്കുക എന്നതിന്റെ പൊരുള്‍ എന്താണ് ?

കാലോചിതമായി ഒരു വിശ്വാസം ജീവിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണ്? ആ വിശ്വാസത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതിന്റെ പ്രസക്തി എന്താണ്?

വിശ്വാസം സംരക്ഷിക്കേണ്ടതും പകര്‍ന്നുകൊടുക്കേണ്ടതും ആരുടെയെല്ലാം കടമയാണ്?

ക്രൂശില്‍ മരിക്കുന്നതിലൂടെ സത്യത്തില്‍ വിജയിച്ചത് ആരാണ്?

… ചരിത്രത്തെ, ആനുകാലികതയുമായി തട്ടിച്ചുനോക്കാന്‍ പ്രേരിപ്പിക്കുന്ന കാലികപ്രസക്തിയുള്ള ഒരു സൃഷ്ടി!

ഫാ. ജോജിന്‍ ജോസ് ഇലഞ്ഞിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.