മേയ് 22-ന് റോമാ രൂപതയില്‍ രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനാ ദിനാചരണം

മേയ് 22 രോഗികള്‍ക്കുള്ള പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പാ അദ്ധ്യക്ഷനായ റോമാ രൂപത. രോഗീപരിചരണത്തിനായി സമര്‍പ്പിച്ചവരേയും അനുദിനം ശുശ്രൂഷ ചെയ്യുന്നവരേയും നന്ദിയോടെ ഓര്‍മ്മിക്കുവാനുമുള്ള ഒരു ദിവസം എന്നാണ് ആരോഗ്യസംരക്ഷണ അജപാലനത്തിനായുള്ള റോമാ രൂപതാ പ്രതിനിധി മോണ്‍. പാവൊളൊ റിച്ചാര്‍ദി ഈ രൂപതാദിനത്തെക്കുറിച്ച് പറഞ്ഞത്. റോമിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ദിവീനോ അമോരെ ദേവാലയത്തില്‍ വച്ചാണ് രോഗികള്‍ക്കായുള്ള ദിനാചരണം നടത്തപ്പെടുക.

രാവിലെ 9.30-ന് ജപമാല പ്രാര്‍ത്ഥനയോടെയായിരിക്കും ദിനാചരണത്തിന്റെ ആരംഭം. തുടര്‍ന്ന് രോഗാവസ്ഥയെ അതിജീവിച്ച ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഇസബെല്ല കിയോ തന്റെ വിശ്വാസസാക്ഷ്യം പങ്കുവയ്ക്കും. എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി പകര്‍ത്തിയെന്ന മുപ്പതാം സങ്കീര്‍ത്തനത്തിന്റെ പന്ത്രണ്ടാം വാക്യം വിഷയമാക്കിയാണ് ദിനാചരണം. തുടര്‍ന്ന് 11.30-ന് അര്‍പ്പിക്കുന്ന ദിവ്യബലിക്ക് റോമാ രൂപതയുടെ കര്‍ദ്ദിനാള്‍ വികാര്‍ ആഞ്ചലോ ദെ ദൊണാത്തിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

എല്ലാ രോഗികളെയും ദിവീനോ അമോരെയിലെ കന്യകയ്ക്ക് സമര്‍പ്പിക്കുന്നതോടെയാകും തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുക. അന്നേ ദിനത്തില്‍ രക്തദാനം നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച നടത്തുന്ന പരിപാടികള്‍ അതിനാല്‍ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍ എന്നിവര്‍ക്കുമായാണ് സമര്‍പ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.