തന്റെ മകളെ വിട്ടു കിട്ടാന്‍ ലീ ശരിബുവിന്റെ അച്ഛന്‍ നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടു. ഐ. എസ് തീവ്രവാദ സംഘടനയാണ് ശരിബു എന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
ഫെബ്രുവരി 19-നാണ് ഇസ്ലാമിക് ഭീകര സംഘടന വടക്കുകിഴക്കൻ നൈജീരിയയിലെ ഒരു ബോര്‍ഡിംഗ് സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ലീ ശരിബുവിനെ തട്ടിക്കൊണ്ട് പോകുന്നത്. ‘ബോക്കോ ഹറാം’ എന്ന് വിളിക്കപ്പെടുന്ന ഭീകര സംഘമാണ് ഇതിന് പിന്നില്‍. സ്കൂളില്‍ നിന്ന് ലീ അടങ്ങുന്ന 110 പെണ്‍കുട്ടികളെയാണ് സംഘം തട്ടിക്കൊണ്ട് പോയത്.
സംഭവം നടന്നു നാല് ആഴ്ചകള്‍ക്ക് ശേഷം, സംഘം ലീയെ ഒഴിച്ച് ബാക്കി പെണ്‍കുട്ടികളെ വിടാന്‍ തയ്യാറായി. ക്രിസ്തു മതം വിട്ട് ഇസ്ലാം മതം സ്വീകരിക്കാന്‍ വിമുഖത കാണിച്ചതാണ് സംഘത്തെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ലീയുടെ പിതാവ് അധികാരികളെ സമീപിച്ചത്.