ഐ എസ് അധിനിവേശത്തിന്റെ ഏഴ് വർഷങ്ങൾ: നീറുന്ന ഓർമ്മകളിൽ ഇറാഖിലെ ക്രൈസ്തവർ

ഓരോ ആഗസ്റ്റ് മാസവും ഇറാഖിലെ ജനത കടന്നുപോകുന്നത് വേദനിപ്പിക്കുന്ന, നീറുന്ന ഒരായിരം ഓർമ്മകളിലൂടെയാണ്. നിനവേ സമതലത്തിൽ ഇറാഖ് കണ്ട ഏറ്റവും വലിയ മതപരവും വംശീയപരവുമായ പീഡനത്തിന്റെ തുടക്കമെന്ന നിലയിൽ 2014 ആഗസ്റ്റ് ആദ്യവാരം ഇറാഖി ജനതയുടെ ഓർമ്മയിൽ എന്നെന്നും നിലനിൽക്കും. ലക്ഷക്കണക്കിന് ക്രൈസ്തവർ, യസീദികൾ എന്നിവരൊക്കെ ഐ എസ് -നെ പേടിച്ചു പലായനം ചെയ്യാനോ അമിത നികുതി അടയ്ക്കാനോ നിർബന്ധിതരായി മാറി.

ഐ എസ് -ന്റെ മൂന്നു വർഷത്തെ ഭരണകാലത്ത് അവരുടെ കർശനമായ നിയമങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്തവരെ അവർ കൊന്നൊടുക്കി. ക്രൈസ്തവ-യസീദി ഭവനങ്ങൾ അവർ കൊള്ളയടിച്ചു. വീടുകളും നിരവധി ദൈവാലയങ്ങളും പുരാതന ആശ്രമങ്ങളും അഗ്നിക്കിരയാക്കി.

“ഈ പേടിസ്വപ്നം അവസാനിച്ച് വർഷങ്ങൾക്കു ശേഷവും ഇറാഖിലെ ക്രൈസ്തവരുടെ ഓർമ്മകളിൽ നിന്നും ആ വേദനിപ്പിക്കുന്ന ദൃശ്യങ്ങളും അനുഭവങ്ങളും മാഞ്ഞിട്ടില്ല. ക്രിസ്ത്യാനികൾ ഭാവിയെക്കുറിച്ചുള്ള ഭയവും ഉത്കണ്ഠയും അഭിമുഖീകരിക്കുന്നു. പ്രതിസന്ധികൾ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. തൊഴിലില്ലായ്മ ഇവിടെ രൂക്ഷമായ ഒരു പ്രശ്നമാണ്. പ്രസംഗങ്ങളിലൂടെയല്ല, പ്രവർത്തനങ്ങളിലൂടെയാവണം ക്രൈസ്തവരും മറ്റു ന്യൂനപക്ഷങ്ങളും അവിടെ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടത്” – എന്ന് ഇറാഖിലെ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ പറഞ്ഞു.

2017 -ൽ നിനവേ സമതലം ഭീകരരുടെ അധീനതയിൽ നിന്നും മോചിപ്പിക്കപ്പെട്ടെങ്കിലും നാല് വർഷത്തിനു ശേഷവും ക്രൈസ്തവരായ പൗരന്മാരുടെ ജീവിതം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.