“മറ്റു ചിലത് നല്ല നിലത്തു വീണു. അത് നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി” (മത്തായി 13:8).
വിത്ത്
വിതക്കാരന്റെ സ്വപ്നത്തിന്റെ പേരാണത്. നോക്കൂ, എത്ര പ്രതീക്ഷയോടെയാണ് അയാൾ വിത്തെറിയുന്നത്! ഓരോ മണ്ണും തന്റെ നെഞ്ചിലേയ്ക്ക് സ്വീകരിക്കുന്നത് അയാളുടെ നൂറായിരം കനവുകളാണ്. സുഹൃത്തേ, ഈ വാഴ്വിൽ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയുമാകേണ്ട എത്രയോ വിത്തുകൾ തമ്പുരാൻ എന്‍റെയും നിന്‍റെയും ചങ്കിലേയ്ക്ക് പ്രതീക്ഷയോടെ എറിഞ്ഞതാണ്!
ചോദ്യമിതാണ് – വിത്തുകൾ നൂറു മേനിയായോ? ഞാന്‍ എന്ന വയലിൽ ദൈവത്തിന്റെ സ്വപ്നങ്ങൾ പൂവിട്ടോ? ഫലം ചൂടിയോ? വിവേകക്കുറവ് കൊണ്ടും കരുതലിന്റെ കുറവ് കൊണ്ടും ആത്മാർത്ഥതയുടെ കുറവ് കൊണ്ടും അവന്റെ സ്വപ്നങ്ങളൊക്കെയും പക്ഷിയ്ക്ക് തീറ്റ ആയെങ്കിൽ… മുൾച്ചെടികൾ ഞെരുക്കിയെങ്കിൽ… കാലിക്കൂട്ടങ്ങൾ ചവിട്ടിമെതിച്ചെങ്കിൽ… ഉണങ്ങിപ്പോയെങ്കിൽ… ദൈവമേ, മാപ്പ്!
ഫാ. അജോ രാമച്ചനാട്ട്