ജെറുസലേമിലെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉടമ്പടിയില്‍ ക്രൈസ്തവ സഭാപ്രതിനിധികളും ടൂറിനിലെ ‘ലാ വെനാരിയറിയലെ ഫൌണ്ടേഷന്’ പ്രതിനിധികളും ഒപ്പു വച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കരാറിൽ ഒപ്പു വച്ചത്. ഇതോടെ ചരിത്രമുറങ്ങുന്ന തിരുക്കല്ലറ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാമത്തെ ഭാഗം പ്രാരംഭഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്.
നേരത്തെ ദേവാലയത്തില്‍ കല്ലറ സ്ഥിതി ചെയ്തിരുന്ന എഡിക്യൂളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പുരാവസ്തു ഗവേഷകര്‍ തന്നെയാണ് ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം ഇടിഞ്ഞുവീഴാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് ഗവേഷകര്‍ നടത്തിയ പഠനത്തില്‍, ശക്തമല്ലാത്ത അടിത്തറയിലാണ് ദേവാലയം പണിതിരിക്കുന്നതെന്നു വ്യക്തമായി. ഇക്കാര്യം നാഷണല്‍ ജിയോഗ്രാഫിയും ഉറപ്പിച്ചു പറഞ്ഞു. അതോടെയാണ് പുനരുദ്ധാരണം നടത്തുവാന്‍ വീണ്ടും തീരുമാനമായത്.
ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ്, അര്‍മേനിയന്‍ അപ്പസ്തോലിക പാത്രിയാര്‍ക്കേറ്റ്, ഫ്രാന്‍സിസ്കന്‍ സഭാ പ്രതിനിധികള്‍ എന്നിവരാണ് ദേവാലയത്തിന്റെ ഭാഗത്ത് നിന്നും ഉടമ്പടിയില്‍ ഒപ്പു വച്ചിരിക്കുന്നത്.