ഫാ. ബിനോയി വടക്കുംപറമ്പിലിന് ജാമ്യം ലഭിച്ച വിവരം ജാർഖണ്ഡിലെ കോടതിവളപ്പിൽ നിന്ന് ഡീൻ കുര്യാക്കോസ് എംപി വീട്ടിൽ വിളിച്ചറിയിച്ചപ്പോൾ അച്ചന്റെ മാതാപിതാക്കളായ യോഹന്നാന്റെയും മേരിയുടെയും കണ്ണുകൾ നിറഞ്ഞു. പിന്നീട് ഇരുകരങ്ങളും ഉയർത്തി ദൈവത്തിന് നന്ദി പറഞ്ഞു.
കള്ളക്കേസിൽ കുടുക്കി അച്ചനെയും സുവിശേഷപ്രവർത്തകൻ മുന്നയെയും കഴിഞ്ഞ ആറിനാണ് ജാർഖണ്ഡിലെ ഗോഡ ജയിലിൽ അടച്ചത്. അന്നുമുതൽ മകനെ ഓർത്ത് മനസ് നീറിക്കഴിയുകയായിരുന്നു ഈ കുടുംബം. രോഗിയായ വൈദികന് ചികിത്സ പോലും നിഷേധിക്കപ്പെട്ടതോടെ കുടുംബാംഗങ്ങളും ആശങ്കയിലായിരുന്നു. ഇന്നലെയാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് അറിഞ്ഞിട്ടും ആവശ്യമായ നടപടി സ്വീകരിക്കാൻ അവിടുത്തെ സർക്കാരും തയ്യാറായിരുന്നില്ല.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ കേസ് ഡയറി ഹാജരാക്കാതിരുന്നതും ഗൂഢാലോചനയിലേയ്ക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. ഇന്നലെ ജാമ്യം ലഭിച്ച ഉടൻതന്നെ ഫാ. ബിനോയി ആശുപത്രിയിൽ നിന്ന് മാതാപിതാക്കളെ ഫോണിൽ വിളിച്ചിരുന്നു. പിന്തുണച്ചവർക്കും തന്റെ മോചനത്തിനായി പ്രാർത്ഥിച്ചവർക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. അച്ചൻ ജയിലിലടയ്ക്കപ്പെട്ടതു മുതൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് ആശ്വാസ വാക്കുകളുമായും പ്രാർത്ഥനാസഹായം വാഗ്ദാനം ചെയ്തും വെട്ടിറ്റത്തെ വീട്ടിലെത്തിയത്.