യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 2-ാം ദിവസം – യാക്കോബ് ശ്ലീഹായും യാക്കോബിന്റെ വഴിയും

സെബദിയുടെയും സലോമിയുടെയും മകനായിരുന്നു അപ്പസ്‌തോലനായ വി. യാക്കോബ്. അദ്ദേഹത്തിന്റെ സഹോദരനായിരുന്നു കര്‍ത്താവിന്റെ മറ്റൊരു ശിഷ്യനായ വി. യോഹന്നാന്‍. സലോമി യേശുവിന്റെ കുരിശുമരണ സമയത്ത് അവിടെയുണ്ടായിരുന്നതായി സുവിശേഷം സാക്ഷിക്കുന്നു (മത്തായി 27: 55-56; മര്‍ക്കോ. 15: 40-41). തങ്ങളുടെ പിതാവായ സെബദിയോടൊത്ത് ഗലീലി കടല്‍ത്തീരത്ത് വല നന്നാക്കിക്കൊണ്ടിരുന്നപ്പോഴാണ് യാക്കോബിനെയും യോഹന്നാനെയും യേശു വിളിക്കുന്നത് (മര്‍ക്കോ. 1: 19-21; ലൂക്കാ 5: 1-11).

രൂപാന്തരീകരണം ഉള്‍പ്പെടെയുള്ള യേശുവിന്റെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളുടെ സാക്ഷി കൂടിയാണ് യാക്കോബ് ശ്ലീഹാ. ജറുസലേമിലെ സഭയുടെ തലവനായ യാക്കോബിന്റെ രക്തസാക്ഷിത്വം അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (12: 1-2). അദ്ദേഹം ഐബീരിയായില്‍ (സ്‌പെയിന്‍) സുവിശേഷം പ്രസംഗിച്ചതായും മരണശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം സാന്റിയോഗോയില്‍ അടക്കം ചെയ്തതായും പാരമ്പര്യം സാക്ഷിക്കുന്നു.

9-ാം നൂറ്റാണ്ട് മുതലാണ് സാന്റിയാഗോ തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ഏതാണ്ട് പന്ത്രണ്ടോളം വഴികള്‍ യൂറോപ്പിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സാന്റിയാഗോയിലേയ്ക്ക് നയിക്കപ്പെടുന്നുണ്ട്. ഒരിക്കല്‍ മുസ്ലീം ആധിപത്യത്തിന്‍ കീഴില്‍വന്ന സ്‌പെയിനിനെ 9-ാം നൂറ്റാണ്ടോടു കൂടിയാണ് വീണ്ടും ക്രിസ്തീയ ഭരണത്തിലാക്കിയത്. വി. യാക്കോബിന്റെ സഹായത്താലാണ് അങ്ങനെ സംഭവിച്ചത് എന്ന് സ്‌പെയിന്‍കാര്‍ വിശ്വസിക്കുകയും അങ്ങനെ വീണ്ടുമൊരു മുസ്ലീം അധിനിവേശം ഉണ്ടാകാതിരിക്കാന്‍  തീര്‍ത്ഥാടനം ആരംഭിക്കുകയും ചെയ്തുവെന്നും വിശ്വസിക്കുന്നവര്‍ ധാരാളം. ‘മൂര്‍ സംഹാരകന്‍’ (Moor Killer) എന്ന അപരനാമത്തിലും അദ്ദേഹം സ്‌പെയിനില്‍ അറിയപ്പെടുന്നുണ്ട്.

എ.ഡി. 1122-ല്‍ കലിസ്റ്റസ് 2-ാമന്‍ മാര്‍പ്പാപ്പ, പ്രത്യേക ജൂബിലിവര്‍ഷം പ്രഖ്യാപിക്കുകയും ആ വര്‍ഷം യാക്കോബ് ശ്ലീഹായുടെ കബറിടം സന്ദര്‍ശിക്കുന്നവര്‍ക്ക് സവിശേഷ ദണ്ഡവിമോചനം വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ദിനമായ ജൂലൈ 25, ഞായറാഴ്ചയില്‍ വരികയാണെങ്കില്‍ ആ വര്‍ഷം ജൂബിലിവര്‍ഷമായി ആചരിക്കണമെന്ന് അലക്‌സാണ്ടര്‍ 3-ാമന്‍ മാര്‍പ്പാപ്പ ഒരു തിരുവെഴുത്തിലൂടെ കല്‍പ്പിക്കുകയും ചെയ്തു. സാന്റിയാഗോ കത്തീഡ്രലിന്റെ പ്രധാനകവാടം തീര്‍ത്ഥാടകര്‍ക്കായി ആ വര്‍ഷത്തില്‍ തുറന്നുകൊടുക്കുകയും പ്രാര്‍ത്ഥനാപൂര്‍വ്വം അവിടെയെത്തുന്നവര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.

ഈ അടുത്ത കാലത്ത് 1999, 2010, 2014 വര്‍ഷങ്ങളില്‍ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ ഞായറാഴ്ചകളിലായിരുന്നു. ഇങ്ങനെ വരുന്ന ജൂബിലിവര്‍ഷങ്ങളില്‍ പതിവിലും കൂടൂതല്‍ തീര്‍ത്ഥാടകര്‍ സാന്റിയാഗോയിലെത്താറുണ്ട്. ഇനിയും 2021-ലാണ് യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ ജൂബിലിവര്‍ഷമായി മാറുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

തുടരും …