ഭൂമിയില്‍ ചുരുങ്ങിയ കാലത്തെ തീര്‍ത്ഥാടനത്തിന് വന്നിരിക്കുന്നവരാണ് മനുഷ്യര്‍ എന്ന ചിന്ത ക്രിസ്തീയ പ്രബോധത്തിന്റെ ഭാഗമാണ് (1 പത്രോ. 2:11; ഫിലി. 3:20). മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടത്തു നിന്നും തീര്‍ത്ഥാടനചരിത്രവും ആരംഭിക്കുന്നു. ദൈവത്തെ കണ്ടെത്തുവാനും ആത്മീയ ഉന്നതി പ്രാപിക്കുവാനുമുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ലോകത്തിലെ പ്രധാന മതങ്ങളെല്ലാം തന്നെ തീര്‍ത്ഥാടനത്തെ പ്രോത്സാഹിപ്പിക്കുന്നു. ദൈവികസാന്നിധ്യമുള്ള പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കുന്നതു വഴി അവിടെയുള്ള വിശുദ്ധിയുടെ അംശം തനിക്കും ലഭിക്കണമെന്നും തീര്ത്ഥാടകന് ആഗ്രഹിക്കുന്നു.
2010 നവംബര്‍ മാസത്തില്‍ സ്പെയിനിലെ സാന്റിയാഗോ കത്തീഡ്രല്‍ സന്ദര്‍ശിച്ച വേളയില്‍ ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തീര്‍ത്ഥാടനത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: ‘തീര്‍ത്ഥാടനത്തിനു പോവുകയെന്നാല്‍ പ്രത്യേക പ്രകൃതിസൗന്ദര്യവും ചരിത്രപ്രാധാന്യവുമുള്ള സ്ഥലങ്ങള്‍ അന്വേഷിക്കുകയെന്നല്ല. പിന്നെയോ, ഒരുവന് തന്നില്‍നിന്നുതന്നെ പുറത്തുവന്ന് വിവിധങ്ങളായ വിധത്തില്‍ മനുഷ്യന് വെളിപ്പെടുത്തുന്ന ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുകയും അതിനുശേഷം ശോഭയോടെ കണ്ടെത്തിയ ദൈവകൃപ വെളിപ്പെടുത്തുകയും മാനസാന്തരത്തിലൂടെ വിശുദ്ധി പ്രാപിച്ച് നന്മയുടെ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുക എന്നതാണ്.’
ക്രിസ്തീയജീവിതത്തില്‍, തീര്‍ത്ഥാടനത്തിന് വലിയ പ്രാധാന്യമാണ് ഇന്നുള്ളത്. വിശുദ്ധരുടെ കബറിടം പ്രത്യേക ദൈവസാന്നിധ്യമുള്ള സ്ഥലമായതിനാല്‍ അവിടേയ്ക്ക് നല്ല ഒരുക്കത്തോടെ തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് ജീവിതത്തില്‍ വലിയ ശാന്തിയും സമാധാനവും സമ്മാനമായി ലഭിക്കുന്നു. നമ്മുടെ കര്‍ത്താവിന്റെ രക്ഷണീയകര്മ്മങ്ങള്ക്ക് വേദിയായ വിശുദ്ധനാട്ടിലേയ്ക്കുള്ള ക്രൈസ്തവരുടെ തീര്ത്ഥാടാനങ്ങള്ക്ക് രണ്ട് സഹസ്രാബ്ദത്തിന്റെ അനുഭവകഥയാണ് പറയാനുള്ളത്.
റോമാ സാമ്രാജ്യത്തിലെ ആദ്യത്തെ ക്രൈസ്തവ ചക്രവര്‍ത്തിയായിരുന്ന കോണ്സ്റ്റന്ന്റീന്റെ അമ്മ വി. ഹെലനാ രാജ്ഞി നാലാം നൂറ്റാണ്ടില്‍ വിശുദ്ധ നാട്ടിലേയ്ക്ക് നടത്തിയ തീര്‍ത്ഥാടനം (എ.ഡി. 326- 328) വളരെ പ്രസിദ്ധമാണ്. അവിടെ നമ്മുടെ കര്‍ത്താവിന്റെ കുരിശ് കണ്ടെത്തുകയും വിവിധ ദൈവാലയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. വിശുദ്ധ നാട്ടില്‍ കണ്ടെത്തിയ പല തിരുശേഷിപ്പുകളും ഹെലനാ രാജ്ഞി റോമില്‍ കൊണ്ടുവന്ന് വിവിധ ദൈവാലയങ്ങള്‍ നിര്‍മ്മിച്ച് അതില്‍ സ്ഥാപിച്ചു.
തീര്‍ത്ഥാടകന്റെ വേദനകളില്‍ നിന്നായിരുന്നു മദ്ധ്യകാലയുഗത്തിലെ കുരിശുയുദ്ധങ്ങളുടെ ആരംഭം. പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണത്തിനും രക്തസാക്ഷിത്വത്തിനും വേദിയായ റോമാ നഗരം ക്രൈസ്തവരുടെ രണ്ടാമത്തെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. ആദിമക്രൈസ്തവരുടെ രക്തസാക്ഷിത്വത്തോടു കൂടിയ സുവിശേഷസാക്ഷ്യം പിന്നീടുവന്ന അനേക തലമുറകളുടെ വിശ്വാസത്തെ തകരാതെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. അങ്ങനെ അവര്‍ ജീവിച്ചു-മരിച്ച സ്ഥലങ്ങളൊക്കെ തീര്‍ത്ഥാടനകേന്ദ്രങ്ങളായി പരിണമിച്ചു.
ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ തീര്‍ത്ഥാടനകേന്ദ്രമാണ് സ്പെയിനിലെ സാന്റിയാഗോയിലുള്ള വി. യാക്കോബിന്റെ കബറിടം. ആ കബറിടത്തിനു മുകളിലായിട്ടാണ് പ്രധാന അള്‍ത്താര. ആ അള്‍ത്താര കേന്ദ്രബിന്ദുവാക്കിയാണ് കത്തീഡ്രല്‍ ദൈവാലയവും അവിടുത്തെ നഗരവും തന്നെ
നിര്‍മ്മിച്ചിരിക്കുന്നത്. മദ്ധ്യകാലയുഗത്തില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പദയാത്ര ചെയ്ത് ഇവിടെ എത്തിയിരുന്നു. പീന്നീട് യൂറോപ്പിലാകെ പടര്‍ന്നുപിടിച്ച പ്ലേഗ് പോലുള്ള മാരകരോഗങ്ങളാലും യുദ്ധങ്ങളാലും തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. എന്നാല്‍, കഴിഞ്ഞ ഏതാനും ദശകങ്ങളായി സാന്റിയാഗോയിലേയ്ക്ക് പദയാത്ര നടത്തിയെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 2016-ല്‍ രണ്ടുലക്ഷത്തി എണ്‍പതിനായിരവും 2017-ല്‍ മൂന്നുലക്ഷത്തി മുപ്പത്തിയാറായിരവും 2018-ല്‍ മൂന്നുലക്ഷത്തി ഇരുപത്തിയേഴായിരത്തി നാല്‍പ്പത്തിരണ്ടും തീര്‍ത്ഥാടകര്‍ പദയാത്രികരായും സൈക്കിള്‍ യാത്രികരായും സാന്റിയാഗോയിലെത്തി.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
തുടരും…