അരനൂറ്റാണ്ടിനുശേഷം യഹൂദ വിശുദ്ധലിഖിതങ്ങളുടെ കൈയെഴുത്തുപ്രതി സേഫർ തോറ (പഴയനിയമ പുസ്തകം) കൊച്ചിയിലെത്തിച്ചു. നീണ്ട 46 വർഷങ്ങൾക്കുശേഷം ഇസ്രായേലിൽ നിന്ന് എറണാകുളം മാർക്കറ്റിനു സമീപമുള്ള കടവുംഭാഗം സിനഗോഗിൽ (ജൂതപള്ളി) എത്തിച്ച സേഫർ തോറയെ ജൂതൻമാർ ആഘോഷപൂർവമാണു വരവേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പള്ളിയിലെത്തിച്ച സേഫർ തോറ പ്രർഥനകൾക്കുശേഷം പള്ളിയിലെ ആരോണ്‍ ഹോദേശിൽ (അൾത്താര) സ്ഥാപിച്ചു. കൊച്ചിയിലെ മലബാറി ജൂതൻമാർക്ക് പുറമേ ഇസ്രയേലിൽ നിന്ന് നാൽപതോളം ജൂതൻമാർ ചരിത്രനിമിഷത്തിനു സാക്ഷികളായി. ദീപപ്രഭയിൽ തിളങ്ങിയ പള്ളിക്കുള്ളിൽ നിന്ന് ഇന്നലെ വീണ്ടും ഗാനങ്ങൾ മുഴങ്ങിക്കേട്ടതിന്റെ ആവേശത്തിലാണ് കൊച്ചിയിൽ അവശേഷിക്കുന്ന മലബാറി ജൂതൻമാർ.
ഇസ്രയേലിലേക്കു കുടിയേറിയ എറണാകുളം സ്വദേശി യൂസഫ് ഒറാന്റെ നേതൃത്വത്തിലാണ് സേഫർ തോറ എത്തിച്ചത്. എട്ടര വയസുള്ളപ്പോഴാണ് തന്റെ കുടുംബം ഇസ്രായേലിലേക്ക് പോയതെന്ന് യൂസഫ് ഒറാൻ പറഞ്ഞു. സേഫർ തോറ ഇവിടെയെത്തിച്ചതിന് പിന്നിൽ അമ്മയോടും അമ്മൂമ്മയോടുമുള്ള കടപ്പാടാണ്. തന്റെ അഞ്ച് മക്കളുമായി കഴിഞ്ഞവർഷം കടവുംഭാഗം പള്ളിയിൽ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സേഫർ തോറ ഇരിക്കുന്ന പള്ളികൾക്കു മാത്രമാണു ജൂതവിശ്വാസ പ്രകാരം ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുള്ളത്. മുടങ്ങിപ്പോയ ആരാധനകൾ വീണ്ടും തുടങ്ങുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സേഫർ തോറ കടവുംഭാഗം പള്ളിയിലെത്തിച്ചിട്ടുള്ളത്. കുറഞ്ഞത് പത്ത് പേരെങ്കിലും ആരാധനയ്ക്ക് ഉണ്ടാവണമെന്നാണ് നിയമം. ഇപ്പോൾ മലബാറി ജൂത വിഭാഗത്തിൽപ്പെടുന്ന ഒരു കുടുംബം മാത്രമാണ് കടവുംഭാഗത്തുള്ളത്.