കത്തോലിക്ക സഭയിലെ സജീവ സാന്നിദ്ധ്യം ആയ റോമിലെ പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി മൂന്നു ശതാബ്ദങ്ങൾ പിന്നിടുകയാണ്. ദൈവശാസ്ത്രം സഭയ്ക്കും സഭാപ്രവർത്തനങ്ങൾക്കും മാർഗദർശിയാകണമെന്ന കാഴ്ചപ്പാടിൽ 1718-ൽ ക്ലെമന്റ് പതിനൊന്നാമൻ മാർപാപ്പ സ്ഥാപിച്ചതാണ് ദൈവശാസ്ത്ര അക്കാദമി. ആദ്യത്തെ നിയമാവലിയും പ്രവർത്തനരീതിയും നിശ്ചയിച്ചുകൊടുത്തതും പാപ്പ തന്നെയാണ്.
ജോണ്‍പോൾ രണ്ടാമൻ മാർപാപ്പയുടെ ’’വിശ്വാസവും യുക്തിയും’’ എന്ന ചാക്രികലേഖനവും ’’അക്കാദമിക ദൗത്യങ്ങൾ’’ എന്ന അപ്പസ്തോലിക ലേഖനവും ആണ് ദൈവശാസ്ത്ര അക്കാദമിക്കു പ്രചോദനം നൽകിയത്. കാലഘട്ടത്തോടും സമകാലിക സംസ്കാരത്തോടും ക്രിയാത്മകവും വിമർശനാത്മകവുമായ സമീപനം പുലർത്തിക്കൊണ്ട് ദൈവികസത്യങ്ങളെ അക്കാദമിയുടെ അംഗങ്ങൾ ഇന്നത്തെ മനുഷ്യർക്കു വ്യാഖ്യാനിച്ചുകൊടുക്കണമെന്ന് ജോണ്‍പോൾ മാർപാപ്പ ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്നു ശതാബ്ദങ്ങൾ അക്കാദമിയെ സംബന്ധിച്ചു വലിയൊരു നാഴികക്കല്ലാണ്. ഇതു നാർസിസത്തിന്റെയോ നോൾസ്റ്റാൽജിയയുടെയോ വികാരമല്ല, ദൗത്യബോധത്തിന്റെ ചിന്തയാണ് ഉണർത്തേണ്ടത്. തുറന്ന മനോഭാവത്തോടെ എല്ലാ ദൈവശാസ്ത്ര കേന്ദ്രങ്ങളോടും യൂണിവേഴ്സിറ്റികളോടും ബന്ധത്തിലും സഹകരണത്തിലും അക്കാദമി പ്രവർത്തിക്കണമെന്നു ഫ്രാന്‍സിസ് മാർപാപ്പ നിർദേശിച്ചു.
അക്കാദമിയുടെ മൂന്നാം ശതാബ്ദിയുടെ ഭാഗമായി വത്തിക്കാനിലെ അപ്പസ്തോലിക് പാലസിന്റെ കണ്‍സിസ്റ്ററി ഹാളിൽ സമ്മേളിച്ച അക്കാദമി അംഗങ്ങളോടു ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചു. യേശുക്രിസ്തുവിലൂടെ വെളിവായ സദ്വാർത്ത സങ്കീർണപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യസമൂഹത്തിനു നൽകുകയാണ് അക്കാദമിയുടെ ഉത്തരവാദിത്വമെന്നും അതിനായി സമകാലികലോകത്തിലെ ചിന്താധാരകളും സാസ്കാരിക പ്രവണതകളും പഠനവിഷയമാക്കണം എന്നും പാപ്പ ഓർമിപ്പിച്ചു.