മലയോര മേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിന് അര നൂറ്റാണ്ടോളം പ്രവർത്തിച്ച മുതിർന്ന വൈദികനും കാഞ്ഞിരപ്പള്ളി രൂപതാംഗവുമായ റവ. ഡോ. ആന്റണി നിരപ്പേൽ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം മുണ്ടക്കയത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 12.30 -ഓടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
ചെങ്ങളം ഇടവക നിരപ്പേൽ കുഞ്ഞുമത്തായി- റോസമ്മ ദമ്പതികളുടെ ഒമ്പതു മക്കളിൽ മൂന്നാമനായി 1936 സെപ്റ്റംബർ എട്ടിനാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശേരി പാറേൽ സെമിനാരിയിൽ ചേർന്നു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി 1963 മാർച്ച് 11 -ന് തിരുപ്പട്ടം സ്വീകരിച്ചു.
ചങ്ങനാശേരി കത്തീഡ്രലിൽ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് അഞ്ചു വർഷം ബെൽജിയത്തെ ലുവൈൻ യൂണിവേഴ്സിറ്റിയിലും ഒരു വർഷം ലൂമെൻ വീത്തേ എന്ന കാറ്റക്കെറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും ഉപരിപഠനം നടത്തി തിരികെയെത്തിയ അദ്ദേഹം ഏഴു വർഷക്കാലം ചങ്ങനാശേരി സന്ദേശനിലയത്തിൽ മതബോധന ഡയറക്ടറായി പ്രവർത്തിച്ചു.
1977 -ൽ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോൾ രൂപതയുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനു വേണ്ടി മാർ ജോസഫ് പവ്വത്തിലിനോടു ചേർന്ന് പ്രവർത്തിച്ചു. ചിറക്കടവ് താമരക്കുന്ന്, പൊൻകുന്നം, ആനക്കല്ല്, വെളിച്ചിയാനി, എലിക്കുളം, കൂവപ്പള്ളി എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. ഇടയ്ക്ക് അഞ്ചു വർഷക്കാലത്തോളം അമേരിക്കയിലും അദ്ദേഹം അജപാലന ശുശ്രൂഷ നിർവഹിച്ചു.
ചെങ്ങളം മേഴ്സി ഹോസ്പിറ്റൽ, എസ്എച്ച് സ്കൂൾ, ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ, സെന്റ് അപ്രേംസ് മെഡിക്കൽ സെന്റർ എന്നിവ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചു. സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ സ്ഥാപനം വഴി ചെറുഗ്രാമമായ ആനക്കല്ലിന് രാജ്യത്തെ വിദ്യാഭ്യാസ ഭൂപടത്തിൽ അദ്ദേഹം ഇടം നൽകി.
സാധാരണക്കാരും താഴ്ന്ന വരുമാനക്കാരുമായ ആയിരങ്ങൾ വിദ്യ തേടുന്ന കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി നിലകൊള്ളുകയാണ്. പെരുവന്താനത്ത് സ്വശ്രയ മേഖലയിൽ തുടങ്ങിയ സെന്റ് ആന്റണീസ് കോളജും ഇന്ന് മേഖലയിലെ വേറിട്ട ഒരു അദ്ധ്യായമായി മാറി. നിലയ്ക്കൽ പള്ളിയുടെ പുനഃസ്ഥാപനത്തിനും അദ്ദേഹം നിർണ്ണായക പങ്കു വഹിച്ചു.