ലാളിത്യവും സുവിശേഷത്മകമായ ജീവിതവും കൊണ്ട് സഭാമക്കളുടെ ഹൃദയങ്ങളിൽ ഇടം നേടിയ റവ. ഡോ. കുര്യാക്കോസ് പറമ്പത്ത് നിത്യസമ്മാനത്തിനായി യാത്രയായി.
കത്തോലിക്കാ സഭയിലെ 20 മെത്രാന്മാരുടെയും ആയിരത്തിലധികം വൈദികരുടെയും ഗുരുനാഥനുമാണ് മരണമടഞ്ഞ ഫാ. കുര്യാക്കോസ് പറമ്പത്ത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ആർച്ച്ബിഷപ് ഡോ. സൂസപാക്യം, ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ആർച്ച്ബിഷപ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ, ആർച്ച്ബിഷപ് മാർ ജോർജ്ജ് വലിയമറ്റം തുടങ്ങിയവരുടെ അധ്യാപകനാണ് അദ്ദേഹം.
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ ഇടവകാംഗമായ ഫാ. പറമ്പത്ത്, ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാൾ, ജുഡീഷൽ വികാർ, അമേരിക്കയിലെ ബ്രിഡ്ജ് ഫോർട്ട് രൂപതയുടെ വിവാഹ ട്രൈബ്യൂണൽ കോടതി ജഡ്ജി എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1953 ഡിസംബർ എട്ടിന് കർദ്ദിനാൾ ടിസറാങ്ങിന്റെ കൈവയ്പു വഴി വൈദികപട്ടം സ്വീകരിച്ച ഇദ്ദേഹം കുടമാളൂർ, കോട്ടയം ലൂർദ്, കപ്പാട് ഇടവകകളിൽ വൈദികനായി സേവനം ചെയ്തു. തുടർന്ന് സെന്റ് തോമസ് പെറ്റി സെമിനാരിയിൽ താല്ക്കാലിക പ്രഫസറായി നിയമിതനായി. ശേഷം റോമിലേയ്ക്ക് ഉപരിപഠനത്തിനായി പോയ കുര്യാക്കോസ് അച്ചൻ 1959-ൽ ഡോക്ടറേറ്റ് കരസ്ഥമാക്കി തിരിച്ചെത്തി മംഗലപ്പുഴ സെമിനാരിയിൽ അധ്യാപകനായി നിയമിതനായി.
1977-ൽ ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായി നിയമിക്കപ്പെട്ടു. 1984 മുതൽ അമേരിക്കയിലെ ബ്രിഡ്ജ് ഫോർട്ട് രൂപതയിലെ വിവാഹ ട്രൈബ്യൂണൽ ജഡ്ജിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചു. വിശ്രമജീവിതം നയിക്കവേ കഴിഞ്ഞ ഞായറാഴ്ചയാണ് പറമ്പത്തച്ചൻ യാത്രയായത്.
മൃതദേഹം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് തൃക്കൊടിത്താനത്തുള്ള വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ ഒമ്പതിന് വസതിയിൽ ആരംഭിക്കും. പത്തിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും.