വി. ജോണ്‍പോള്‍ രണ്ടാമനെ യൂറോപ്പിന്റെ മദ്ധ്യസ്ഥനും വേദപാരംഗതനുമായി പ്രഖ്യാപിക്കാന്‍ അഭ്യര്‍ത്ഥന

വി. ജോണ്‍പോള്‍ രണ്ടാമനെ യൂറോപ്പിന്റെ മദ്ധ്യസ്ഥ വിശുദ്ധനും വേദപാരംഗതനുമായി പ്രഖ്യാപിക്കാന്‍ അഭ്യര്‍ത്ഥിച്ച് പോളിഷ് മെത്രാന്‍ സമിതി. പോളണ്ടിലെ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് സ്റ്റാനിസ്ലോ ഗോഡെക്കിയാണ് ഫ്രാന്‍സിസ് പാപ്പയ്ക്ക് ഇതു സംബന്ധിച്ച അഭ്യര്‍ത്ഥന രേഖാമൂലം കൈമാറിയിരിക്കുന്നത്.

അര നൂറ്റാണ്ടിലേറെക്കാലം രണ്ടായി നിന്നിരുന്ന യൂറോപ്പില്‍ ഐക്യം പുനഃസ്ഥാപിക്കാന്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ നല്‍കിയ സംഭാവനയാണ് അദ്ദേഹത്തെ മഹനീയനാക്കുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വം സഭയില്‍ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കാനും നല്ല സംസ്‌കാരം വളര്‍ത്താനും സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും അത് ആധുനികതയുടെ മായാത്ത അടിത്തറയായി നിലനിര്‍ത്താനും വലിയ പങ്കു വഹിച്ച വി. ജോണ്‍പോള്‍ രണ്ടാമന്‍ യഥാര്‍ത്ഥ അധ്യാപകനും സഭയുടെ ആചാര്യനുമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

വി. ജോണ്‍പോള്‍ രണ്ടാമന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 22-നാണ് മെത്രാന്‍ സമിതി പാപ്പയ്ക്കു അഭ്യര്‍ത്ഥന കൈമാറിയത്.