കൊല്ലപ്പെട്ട മിഷനറിമാരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന അഭ്യർത്ഥനയുമായി ആമസോൺ സിനഡ് അംഗങ്ങൾ

ആമസോൺ മേഖലയിലെ ശുശ്രൂഷയ്ക്കിടെ കൊല്ലപ്പെട്ട മിഷനറിമാരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന അഭ്യർത്ഥനയുമായി ആമസോൺ സിനഡ് അംഗങ്ങൾ. ഇക്കാര്യത്തിൽ പാപ്പയുടെ ഇടപെടൽ അഭ്യർത്ഥിച്ച് പ്രത്യേക നിവേദനവും സഭാംഗങ്ങൾ പാപ്പയ്ക്ക് കൈമാറിയതായി റിപ്പോർട്ട്.

ബ്രസീലിലെ പിന്നോക്കജനതയുടെ അവകാശങ്ങൾ സംരക്ഷിച്ചതിനെപ്രതി രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയൻ മിഷനറി എസക്കിയേൽ റമിനെ സിനഡിൽ പരാമർശിച്ചു. ‘ദാനധർമ്മത്തിന്റെ രക്തസാക്ഷി’ എന്ന് വി. ജോൺപോൾ രണ്ടാമൻ വിശേഷിപ്പിച്ച മിഷനറി കൂടിയാണ് എസക്കിയേൽ റമിൻ. എസക്കിയേലിനെ വാഴ്ത്തപ്പെട്ടവനായി നിയമിക്കാനുള്ള നടപടി ക്രമങ്ങൾ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നിയമസംവിധാനത്തിന് യാതൊരു വിലയും നൽകാത്ത ബ്രസീലിന്റെ, 1980 കളിലാണ് അവിടുത്തെ തദ്ദേശീയർക്കും ചെറുകിട വ്യവസായികൾക്കും രക്ഷകനായി എസക്കിയേൽ എത്തിയത്. അവിടുത്തെ റോണ്ടാനിയ മേഖലയിൽ, വലിയ ഭൂവുടമകൾ ശിക്ഷാനടപടികളെ ഭയക്കാതെ ചെറുകിട ഉടമകളെയും തദ്ദേശവാസികളെയും നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച മിഷണറിയാണ് എസക്കിയേൽ റമിൻ. കോംബോണിയൻ മിഷനറി സമൂഹാംഗമായിരുന്നു 31-ാം വയസിൽ വീരമൃത്യു വരിച്ച എസക്കിയേൽ.