കോവിഡ് കാലത്ത് ബൈബിള്‍ വായന ഉള്‍പ്പെടെയുള്ള ആത്മീയകാര്യങ്ങളില്‍ മുന്നിട്ടു നിന്നത് യുവജനങ്ങളെന്ന് റിപ്പോര്‍ട്ട്

കോവിഡ് കാലത്ത് പ്രത്യേകിച്ച് ലോക്ക് ഡൗൺ കാലത്ത് വിശുദ്ധ ബൈബിള്‍ വായിക്കാനും ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനും കൂടുതല്‍ സമയം നീക്കിവച്ചത് യുവജനങ്ങളെന്ന് റിപ്പോര്‍ട്ട്. യുവര്‍ നെയ്ബര്‍ എന്ന സംഘടനയ്ക്കുവേണ്ടി സാവന്ത കോംറെസ്, ഗിവ് ഹോപ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

18-34 വരെ വയസ്സുള്ളവരുടെ വിഭാഗത്തില്‍ അഞ്ചില്‍ രണ്ടു പേര്‍ കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമയം പ്രാര്‍ത്ഥനയ്ക്കുവേണ്ടി ഇപ്പോള്‍ നീക്കിവയ്‌ക്കുന്നുണ്ട്. മൂന്നിലൊരാള്‍ ബൈബിള്‍ വായനയ്ക്ക്, മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സമയം നീക്കിവയ്‌ക്കുന്നു. പത്തില്‍ മൂന്നു പേര്‍ പഴയതിലും കൂടുതലായി ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി പോകാന്‍ ആരംഭിച്ചതെന്നും 31 ശതമാനം പേര്‍ ആത്മീയകാര്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഈ നാളുകളില്‍ കൂടുതല്‍ തയ്യാറായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

2065 ആളുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥനത്തിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ നാളുകള്‍ യുവജനങ്ങളുടെ ആത്മീയതയെ എങ്ങനെ ബാധിച്ചുവെന്ന് അറിയാന്‍ വേണ്ടിയാണ് തങ്ങള്‍ ശ്രമിച്ചതെന്നും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് യുവജനങ്ങള്‍ കടന്നുപോയതെങ്കിലും ലഭ്യമായ കണക്കുകള്‍ പ്രകാരം യുവജനങ്ങള്‍ ദൈവത്തിലേക്ക് തിരിഞ്ഞുവെന്നും യുവര്‍ നെയ്ബര്‍ സംഘടനയുടെ സഹസ്ഥാപകന്‍ റസല്‍ റൂക്ക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.