ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കു വേണ്ടി ജീവിച്ച നേതാവ്: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സീനിയര്‍ നേതാവുമായിരുന്ന ശ്രീ. ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ സീറോ ലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി. പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാര്‍ത്ഥസേവനം ജീവിതശൈലിയാക്കിയ ശ്രീ. ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കു വേണ്ടി ജീവിച്ച നേതാവാണെന്ന് കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയെന്ന നിലയിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സീനിയര്‍ നേതാവെന്ന നിലയിലും ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗമെന്ന നിലയിലും പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ശ്രീ. ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. വിശ്വസ്തത അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ഒരു ജീവിതഗുണമാണ്. പൊതുപ്രവര്‍ത്തകനായി വിവിധ മേഖലകളില്‍ ഉന്നതിയില്‍ വ്യാപരിച്ചപ്പോഴും ദൈവവിശ്വാസവും സഭാസ്‌നേഹവും അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ശ്രീ. ഓസ്‌കര്‍ ഫെര്‍ണാണ്ടസിനെ പലതവണ നേരില്‍ കാണാനിടയായ സാഹചര്യങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളുമെല്ലാം എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം പകരുന്ന വിധത്തിലായിരുന്നു. തന്റെ പ്രാര്‍ത്ഥനയും അനുശോചനവും അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും അറിയിച്ച കര്‍ദ്ദിനാള്‍, അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അനുശോചനസന്ദേശത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.