ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനായിട്ട് കിട്ടുന്ന ഒരു അവസരവും നമ്മള്‍ ഉപേക്ഷിക്കരുത്. വി. കൊച്ചുത്രേസ്യാ, രേഗബാധിതയായിരുന്നപ്പോള്‍ നിരങ്ങിനീങ്ങിയാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ചാപ്പലിലേയ്ക്കെത്തിയത്. ഒരുനാള്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഒത്തിരി ക്ഷീണിതയായി അവള്‍ മുറിയില്‍ കിടക്കുമ്പോള്‍ ഒരു സഹോദരി ചോദിച്ചു: ഇത്രമാത്രം കഷ്ടപ്പെട്ട് എന്തിനാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്..? അതിനു മറുപടിയായിട്ട് വിശുദ്ധ പറഞ്ഞത്, വിശുദ്ധ കുര്‍ബാനയോട് തുലനം ചെയ്യുമ്പോള്‍ ഈ സഹനങ്ങള്‍ എത്ര നിസാരമാണ്. എന്നും എനിക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാനായിട്ട് കഴിയുന്നില്ലല്ലോ എന്നായിരുന്നു വിശുദ്ധയുടെ വലിയൊരു ആവലാതി.
വി. ജെമ്മാ ഗെൽഗാനയെക്കുറിച്ച് പറയും, അവളുടെ കുമ്പസാരകന്‍ പരീക്ഷിക്കാനായിട്ട് വിശുദ്ധ കുര്‍ബാന അവള്‍ക്ക് മുടക്കി. ഇതിനെക്കുറിച്ച് ആത്മീയ പിതാവിന് അവള്‍ ഇങ്ങനെ എഴുതി: ഒത്തിരയേറെ വിറയലോടും കണ്ണീരോടും കൂടിയാണ് ഞാന്‍ ഈ കാര്യം എഴുതുന്നത്. വിശുദ്ധ കുര്‍ബാന സ്വീകരിക്കാതിരിക്കാനായിട്ട് എനിക്ക് കഴിയുന്നില്ല. തുടര്‍ന്ന് എനിക്കൊന്നും എഴുതാൻ ആകുന്നില്ല എന്നുപറഞ്ഞ് ആത്മീയപിതാവിന് ആ വിശുദ്ധ കത്തെഴുതി.
വിശുദ്ധ കുര്‍ബാനയുടെ ഒരു മാലാഖയായിരുന്ന വി. ജെമ്മാ എന്നാണ് നമ്മള്‍ വായിക്കുന്നത്. വിശുദ്ധ ജോണ്‍ ഓഫ് ക്രോസ് കുരിശിന്‍റെ യോഹന്നാന്‍, അദ്ദേഹം ജയിലറയില്‍ കിടന്നിരുന്നപ്പോള്‍ ഏറ്റവുമധികം നൊമ്പരപ്പെട്ടതും വേദനിച്ചതും എന്നും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനായിട്ട് കഴിയുന്നില്ലല്ലോ എന്ന് കരുതിയാണ്.
പ്രിയമുള്ളവരെ, നമുക്ക് കഴിയുന്നത്ര വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാം. ഈശോ വി. ജോര്‍ത്തോദിനു പ്രത്യക്ഷപ്പെട്ടപ്പോള്‍ പറഞ്ഞ ഒരു വാഗ്ദാനം ഇതാണ്: നിങ്ങൾ എത്രമാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തോ അത്രമാത്രം മാലാഖമാര്‍ നിങ്ങളുടെ മരണനേരത്തു നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നാണ്.