നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ മോശം ദിനങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. ഒരു തരത്തിലും നന്മ ഉണ്ടാവില്ല എന്നു തോന്നുന്ന തരത്തിലുള്ള അനുഭവങ്ങള്‍. എന്നാല്‍ ജീവിതത്തിലെ എല്ലാ അവസരങ്ങളും അനുഭവങ്ങളും ദൈവം അനുവദിക്കുന്നതാണെന്ന സത്യമാണ് ആദ്യം നാം മനസിലാക്കേണ്ടത്. അങ്ങനെ ആയാല്‍ എല്ലാക്കാര്യങ്ങളിലും ദൈവത്തിന് നന്ദി പറയാന്‍ നാം പ്രാപ്തരാകും.
ജീവിതത്തില്‍ കുരിശുകളുണ്ടാവുമ്പോള്‍ നന്ദി പറയാനും സന്തോഷം കണ്ടെത്താനും ബുദ്ധിമുട്ടാണ്. എന്നാല്‍ ദൈവമാണ് ഇതിന്റെയും പിന്നിലെന്നും നമ്മുടെ നന്മയ്ക്കായാണ് ദൈവം ഇവ അനുവദിക്കുന്നതെന്നും ചിന്തിച്ചുകഴിഞ്ഞാല്‍ അവ സന്തോഷത്തോടെ ഏറ്റെടുക്കാനും ഹൃദയത്തില്‍ സമാധാനം കണ്ടെത്താനും നമുക്ക് സാധിക്കും. ഇത്തരത്തില്‍ ജീവിതത്തിലെ സന്തോഷകരവും സങ്കടകരവുമായ അവസരങ്ങളെയെല്ലാം ഓര്‍ത്ത് ദൈവത്തോട് നന്ദി പറയുവാന്‍ സഹായിക്കുന്ന ഒരു സങ്കീര്‍ത്തന ഭാഗമുണ്ട്. 116-ാം സങ്കീര്‍ത്തനമാണത്. അനുദിനം ഈ സങ്കീര്‍ത്തനം ചൊല്ലിക്കൊണ്ട് ദൈവത്തോട് വിശ്വസ്തരായി നമുക്ക് വര്‍ത്തിക്കാം.
‘ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എന്റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചു. അവിടുന്ന് എനിക്ക് ചെവി ചായ്ച്ചു തന്നു. ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും. മരണക്കെണി എന്നെ വലയം ചെയ്തു; പാതാളപാശങ്ങള്‍ എന്നെ ചുറ്റി; ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു. ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു; കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു; എന്റെ ജീവന്‍ രക്ഷിക്കണമേ!
കര്‍ത്താവ് കരുണാമയനും നീതിമാനുമാണ്; നമ്മുടെ ദൈവം കൃപാലുവാണ്. എളിയവരെ കര്‍ത്താവ് പരിപാലിക്കുന്നു; ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന് എന്നെ രക്ഷിച്ചു. എന്റെ ആത്മാവേ, നീ ശാന്തിയിലേയ്ക്കു മടങ്ങുക; കര്‍ത്താവ് നിന്റെ മേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു. അവിടുന്ന് എന്റെ പ്രാണനെ മരണത്തില്‍ നിന്നും ദൃഷ്ടികളെ കണ്ണീരില്‍ നിന്നും കാലുകളെ ഇടര്‍ച്ചയില്‍ നിന്നും മോചിപ്പിച്ചിരിക്കുന്നു. ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും. ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടു എന്നു പറഞ്ഞപ്പോഴും ഞാന്‍ എന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു.
മനുഷ്യരെല്ലാവരും വഞ്ചകരാണെന്നു പരിഭ്രാന്തനായ ഞാന്‍ പറഞ്ഞു. കര്‍ത്താവ് എന്റെ മേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്തു പകരം കൊടുക്കും? ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിന് ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്. കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്; അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനും തന്നെ; അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.
ഞാന്‍ അങ്ങേയ്ക്കു കൃതജ്ഞതാബലി അര്‍പ്പിക്കും; ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണത്തില്‍, ജറുസലെമേ, നിന്റെ മധ്യത്തില്‍ തന്നെ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ (സങ്കീ. 116).’