ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെയുള്ള കേസിൽ പ്രതിഷേധിക്കുക: അത്മായ ഫോറം സെക്രട്ടറി

ടോണി ചിറ്റിലപ്പിള്ളി

കേരളീയസമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങള്‍ തുറന്നുപറഞ്ഞതിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരാണ് കേസിന് പിറകിലുള്ളത്. ബിഷപ്പിനെതിരെയുള്ള ഏതു നീക്കത്തെയും വിശ്വാസ സമൂഹം ശക്തമായി നേരിടും.

ആദ്യം സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്തട്ടെ. തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകളെക്കുറിച്ച് എന്താണ് അന്വേഷണമില്ലാത്തത്? ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് കേരളത്തിന്‌ നഷ്ട്ടപ്പെട്ട് പകരം തീവ്രവാദികളുടെ നഴ്സറി അല്ലെങ്കിൽ യൂണിവേഴ്സിറ്റി എന്ന് അറിയപ്പെടുന്ന കാലം വിദൂരമല്ല എന്നാണ് തോന്നുന്നത്. തീവ്രവാദത്തെ കണ്ടില്ലെന്നു നടിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. അതുപോലെ തന്നെയാണ് അവരുടെ സംഘടിത ആക്രമണം പേടിച്ചുള്ള നിശബ്ദതയും.

സര്‍ക്കാര്‍ സംവിധാനങ്ങളെയും നിയമവ്യവസ്ഥകളെ പോലും നിര്‍വീര്യമാക്കുന്ന തലങ്ങളിലേക്ക് സംഘടിത ഭീകരവാദവും നാര്‍ക്കോട്ടിസവും സമൂഹത്തിന്റെ സമസ്തമേഖലകളിലും സ്വാധീനം ഉറപ്പിക്കുന്നതിന്റെ അപായസൂചനകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത് നിസാരവല്‍ക്കരിക്കരുത്. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കുന്ന മികച്ച റെക്കോർഡ് ഉള്ള സേനയാണ് കേരളത്തിലേത്. പക്ഷേ, സംസ്ഥാനത്തു നടക്കുന്ന തീവ്രവാദ പ്രവർത്തനം കണ്ടെത്തുന്നതിനോ, തടയുന്നതിനോ നമുക്ക് കഴിയുന്നുമില്ല.

ക്രൈസ്തവ കുടുംബസംസ്കാരത്തെ തകർക്കുന്ന വിധത്തിൽ പല വെല്ലുവിളികളും ഉയരുന്നുവെന്ന മാർ കല്ലറങ്ങാട്ടിന്റെ കണ്ടെത്തലുകൾ യാഥാർത്ഥ്യമാണ്. മതസൗഹാർദ്ദത്തിനും സാമൂഹിക സമാധാനത്തിനും ഇവ വലിയ ആശങ്കകൾ ഉയർത്തുന്നു. കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ നീക്കങ്ങൾ നടക്കുന്നു എന്നത് വസ്തുതയാണ്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വളരെ ഗൗരവമായ രീതിയിൽ അന്വേഷിക്കേണ്ടതായിട്ടുണ്ട്. അതിനു പകരം നീതിക്കു വേണ്ടി പൊരുതുന്നവർക്കെതിരെ കേസെടുക്കുന്ന പ്രവണതയെ ശക്തമായി അപലപിക്കുന്നു.

സാമൂഹ്യനീതിക്കു വേണ്ടി ഉയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുന്നത് കടുത്ത നീതിനിഷേധം തന്നെയാണെന്ന് ഓർമ്മിപ്പിക്കട്ടെ. സാംസ്കാരികമായും ശാസ്ത്രീയമായും വളര്‍ന്നവര്‍ എന്ന് നാം അവകാശപ്പെടുമ്പോഴും മനുഷ്യവകാശ ധ്വംസനങ്ങള്‍ നമ്മുടെ നാടിന്റെ എല്ലാ ഭാഗത്തും അനുസ്യൂതം നടമാടിക്കൊണ്ടിരിക്കുന്നു. അധികാരപ്രമത്തതയിൽ ആണ്ടുപോയ അധികാരനേതൃത്വങ്ങൾ ബലഹീനരായ മനുഷ്യജീവിതങ്ങൾക്ക്‌ നീതി നിഷേധിക്കുന്ന പ്രവണതകൾ കടുത്ത അവകാശലംഘനം തന്നെയാണ്.

മാർ കല്ലറങ്ങാട്ട് ഉയർത്തുന്ന യാഥാർത്ഥ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവമായി അന്വേഷിക്കണം. അതിനു പകരം അദ്ദേഹത്തിനെതിരെ കേസെടുത്ത പ്രവണതകൾക്കെതിരെ അത്മായ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എല്ലാ ക്രൈസ്തവരും ഒറ്റക്കെട്ടായി ഇത്തരം നീതിനിഷേധങ്ങൾക്കെതിരെ ഒന്നിച്ച് രംഗത്തിറങ്ങണം.

ടോണി ചിറ്റിലപ്പിള്ളി, അത്മായ ഫോറം സെക്രട്ടറി, സീറോ മലബാർ സഭ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.