ഇറ്റലിയിലെ ക്ലാസ്സ് മുറികളില്‍ നിന്ന് ക്രൂശിതരൂപം നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം 

ഇറ്റലിയിലെ ക്ലാസ്സ് മുറികളില്‍ നിന്ന് ക്രൂശിതരൂപം എടുത്തുനീക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ലോറെന്‍സോ ഫിയോറാമോണ്‍ടി. സ്‌കൂളുകള്‍ സെക്കുലര്‍ സ്വഭാവത്തോടെയുള്ളതായിരിക്കണമെന്നും എല്ലാ സംസ്‌കാരങ്ങളെയും അത് പ്രതിനിധാനം ചെയ്യണമെന്നും ഏതെങ്കിലും ഒര പ്രത്യേക മതചിഹ്നം പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലായെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഒരു റേഡിയോ ഷോയില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ലോകഭൂപടത്തില്‍ ഇറ്റലിയെ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗവും ഇറ്റാലിയന്‍ പ്രസിഡന്റിന്റെ ചിത്രത്തിനു പകരം ഭരണഘടനയുടെ ചിത്രവും ഉള്‍പ്പെടുത്തണമെന്നാണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.

ക്ലാസ്സ് മുറികളില്‍ നിന്ന് ക്രൂശിതരൂപം നീക്കം ചെയ്യാനുള്ള ആലോചനയെ ഇറ്റലിയിലെ മെത്രാന്‍ സംഘം അപലപിച്ചു. ക്രൂശിതരൂപം വിഭജനമല്ല ലക്ഷ്യമാക്കുന്നതെന്നും അത് ലോകസാഹോദര്യത്തിന്റെ ചിഹ്നമാണെന്നും നമ്മുടെ സംസ്‌കാരത്തിന്റെ വേരുകളിലൊന്നാണെന്നും മെത്രാന്‍സമിതി പ്രതികരിച്ചു. ഇറ്റലിയിലെ 80 ശതമാനവും കത്തോലിക്കരാണ്.