ഗര്‍ഭഛിദ്രത്തിനെതിരെ പതിനായിരക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി

അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ വച്ച് നടന്ന പ്രോലൈഫ് റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇരുപതിനായിരത്തോളം പേരാണ് റാലിയില്‍ പങ്കെടുത്തത്. വടക്കന്‍ അയര്‍ലണ്ടിലെ ജനങ്ങളുടെ മേല്‍ ഗര്‍ഭഛിദ്ര അനുകൂല തീരുമാനം അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധമായിരുന്നു ‘മാര്‍ച്ച് ഫോര്‍ ദെയര്‍ ലൈവ്‌സ്’ റാലി. പ്രോലൈഫ് സംഘടനകളായ പ്രെഷ്യസ് ലൈഫ്, ദി ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, യൂത്ത് ഫോര്‍ ലൈഫ് എന്‍.ഐ എന്നീ സംഘടനകളാണ് റാലി സംഘടിപ്പിച്ചത്.

‘ഗര്‍ഭഛിദ്രം ഞങ്ങളുടെ പേരില്‍ വേണ്ട’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ചു കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. സ്റ്റോര്‍മോണ്ടിലെ പാര്‍ലമെന്റ് കെട്ടിടത്തിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ ഐറിഷ് സഭാ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. റാലി പാര്‍ലമെന്റ് കവാടത്തിലെത്തിയപ്പോള്‍ വടക്കന്‍ അയര്‍ലണ്ടിലെ 6 കൗണ്ടികളുടെ പ്രതീകമെന്ന നിലയില്‍ 6 മിനിട്ട് നേരം കവാടത്തിന് മുന്നില്‍ തലകുനിച്ച് നിശബ്ദരായി നിന്നു.

ജൂലൈ മാസത്തില്‍, അറുപത്തിയഞ്ചിനെതിരെ 328 വോട്ടുകള്‍ക്കാണ് 1861-ലെ ഒഫന്‍സസ് എഗൈന്‍സ്റ്റ് പേഴ്‌സന്‍ ആക്റ്റിലെ അബോര്‍ഷന്‍ നിരോധിച്ചു കൊണ്ടുള്ള 58, 59 വകുപ്പുകള്‍ റദ്ദാക്കപ്പെട്ടത്. നിശബ്ദമായ ഈ പ്രതിഷേധം കൊണ്ട് രണ്ടു കാര്യങ്ങള്‍ പറയുവാനാണ് ആഗ്രഹിക്കുന്നതെന്ന് റാലിയുടെ സംഘാടകരില്‍ പ്രമുഖയായ സാറ ക്രച്ച്‌ലി പറഞ്ഞു.