നോബല്‍ സമ്മാനജേതാവ് പ്രഫ. ഫ്രാന്‍സെസ് അര്‍നോള്‍ഡ് വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയില്‍

പ്രഫ. ഫ്രാന്‍സെസ് ഹാമില്‍ടണ്‍ അര്‍നോള്‍ഡിനെ ഫ്രാന്‍സിസ് പാപ്പാ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ അംഗമായി നിയമിച്ചു. ഒക്ടോബര്‍ 24-ാο തീയതി വ്യാഴാഴ്ചയാണ് വത്തിക്കാന്‍ ഈ നിയമനം പ്രസിദ്ധപ്പെടുത്തിയത്.

മാനവികതയ്ക്ക് ഉപകാരപ്രദമായ ദീപനരസങ്ങള്‍ (enzymes) ലബോറട്ടറിയില്‍ സൃഷ്ടിച്ചു കൊണ്ട് രസതന്ത്രത്തില്‍ നടത്തിയ അത്യപൂര്‍വ്വ കണ്ടുപിടുത്തത്തിനാണ് അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിനി, 63 വയസ്സുള്ള ഫ്രാന്‍സെസ് ഹാമില്‍ടണ്‍ അര്‍ണോള്‍ഡ് 2018-ല്‍ നോബല്‍ സമ്മാനം കരസ്ഥമാക്കിയത്.

കാലിഫോര്‍ണിയ ടെക്നോളജിക്കന്‍ സ്ഥാപനത്തില്‍ (Institute of Technology in Pasadena) ജൈവരസതന്ത്രം, ജൈവയന്ത്ര ശാസ്ത്രം എന്നീ വിഷയങ്ങളുടെ ഫ്രഫസറായി സേവനമനുഷ്ഠിക്കവെയാണ് ഫ്രാന്‍സിസ് പാപ്പാ, ഫ്രാന്‍സെസ് അര്‍ണോള്‍ഡിനെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാ‍ഡമിയുടെ (Pontifical Academy for Sciences) പ്രത്യേക അംഗമായി നിയമിച്ചത്.

അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ 1956-ല്‍ ജനിച്ച ഫ്രാന്‍സെസ്, 1979-ല്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബഹിരാകാശ ശാസ്ത്രത്തില്‍ ബിരുദവും ബിരുദാന്തര ബിരുദവും കരസ്ഥമാക്കി. 1985-ല്‍ ജൈവരസതന്ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടി.  കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, പാസദേനാ ജൈവശാസ്ത്ര യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണ പഠനങ്ങളുടെ പ്രഫസറായി ഇപ്പോഴും സേവനമനുഷ്ഠിക്കുന്നു.