ബിഹാറില്‍ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു

ബിഹാറിലെ മുസാഫര്‍പുര്‍ രൂപത മുന്‍ വികാരി ജനറാളും തലശേരി അതിരൂപതയിലെ ചെടിക്കുളം സ്വദേശിയുമായ ഫാ. മാത്യു ഓരത്തേല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രൂപതയിലെ കൊറിഗ മിഷന്‍പ്രദേശത്ത് സന്ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ സുപോള്‍ ജില്ലയില്‍പ്പെട്ട ലാത്തോനയില്‍ വച്ച് ഫാ. മാത്യു സഞ്ചരിച്ച ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. സംസ്‌കാരം പിന്നീട്.

മൃതദേഹം മുസാഫര്‍പുര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. കഴിഞ്ഞ മേയില്‍ ചെടിക്കുളത്തെ വീട്ടിലെത്തിയിരുന്ന ഫാ. മാത്യു അടുത്തമാസം വീണ്ടും വരാനിരിക്കെയാണ് മരണം. ചെടിക്കുളത്തെ പരേതനായ മത്തായി- ത്രേസ്യ ദമ്പതികളുടെ മകനാണ്. 1995 ജനുവരിയിലായിരുന്നു പൗരോഹിത്യ സ്വീകരണം.