നൈജീരിയയിലെ കഫൻചാൻ രൂപതാ വൈദികനായ ഫാ. ബെൻസൺ ബുള്സ് ലൂക്ക എന്ന വൈദികനെ ഇടവക ദൈവാലയത്തിനോട് അനുബന്ധിച്ചുള്ള വസതിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. അഞ്ചുന ഇടവകയിലെ ഭവനത്തിൽ നിന്ന് രാവിലെ 8. 45 – ഓടെയാണ് വൈദികൻ തട്ടിക്കൊണ്ടുപോകപ്പെട്ടത്. അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാർത്ഥിക്കണമെന്നു കഫൻചാൻ രൂപതാ ചാൻസലർ ആയ ഫാ. ഇമ്മാനുവൽ ഉച്ചച്ചൂക്കു വിശ്വാസികളോട് ആവശ്യപ്പെട്ടു.
“അദ്ദേഹത്തിന്റെ വേഗത്തിലുള്ളതും സുരക്ഷിതവുമായ മോചനത്തിനായി നാം തീവ്രമായി പ്രാർത്ഥിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ മോചനത്തിനായി നിയമനനുസൃതമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കും,” ഫാ. ഇമ്മാനുവൽ പറഞ്ഞു. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009 മുതൽ നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദ സംഘടന വലിയ തോതിലുള്ള ആക്രമണങ്ങളാണ് ക്രൈസ്തവ സമുദായത്തിന് നേരെ നടത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും സമർപ്പിതരെയും തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതുമെല്ലാം നൈജീരിയയിൽ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.