സ്‌കൂളുകളെ ക്രിസ്തീയ മൂല്യങ്ങളിൽ ഉറപ്പിക്കാൻ ബ്രസീൽ പ്രസിഡന്റ്

പ്രൈമറി സ്കൂളുകളിൽ സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന ആശയങ്ങൾ വ്യാപിക്കുന്നതിന് തടയിടാൻ ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൾസെനാരോ. ഇതിനാവശ്യമായ നിയമനിർമ്മാണം നടത്താൻ തയ്യാറെടുക്കുകയാണ് അദ്ദേഹം. ലോകത്തെ നശിപ്പിക്കാൻ കെൽപ്പുള്ള സ്വവർഗ്ഗാനുരാഗ ആശയങ്ങൾ നിന്നും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ സംരക്ഷിക്കാനായി കരട് ബില്ല് തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ച വിവരം  ട്വിറ്റർ പേജിലൂടെയാണ് ബൊൾസെനാരോ വെളിപ്പെടുത്തിയത്.

സ്വവർഗ്ഗാനുരാഗം പോലുള്ള വിഷയങ്ങളിൽ  ഇടപെടാൻ കേന്ദ്രസർക്കാരിന് അവകാശമുണ്ടോ എന്നറിയാൻ അറ്റോർണി ജനറലിനെ ബന്ധപ്പെട്ടിരുന്നു എന്നും അറ്റോർണി ജനറലിൽ നിന്നും അനുകൂലമായ നിയമോപദേശമാണ് തനിക്ക് ലഭിച്ചതെന്നും മറ്റൊരു ട്വിറ്റർ പോസ്റ്റിൽ ബൊൾസെനാരോ വ്യക്തമാക്കിയിരുന്നു. ധാര്‍മ്മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുള്ള ആശയങ്ങളുടെ പേരിൽ ലിബറൽ മാധ്യമങ്ങളും ഇടതുപക്ഷ സംഘടനകളും ബൊൾസെനാരോയെ ശക്തമായി വിമർശിക്കാറുണ്ടെങ്കിലും വോട്ടിനു വേണ്ടി ക്രൈസ്തവ ആശയങ്ങൾ തള്ളിക്കളയാൻ അദ്ദേഹം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

എൽ.ജി.ബി.ടി ആശയങ്ങൾ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് ബൊൾസെനാരോ ഇലക്ഷൻ കാലഘട്ടത്തിൽ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. അതിന്റെ പൂർത്തീകരണമെന്നോണമാണ് കടുത്ത നടപടികളിലേയ്ക്ക് സർക്കാർ കടക്കുന്നത്. ബ്രസീലില്‍, പത്തിൽ 9 പേർ എൽ.ജി.ബി.ടി ചിന്താഗതികൾ വിദ്യാലയങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിനെ എതിർക്കുന്നതായി കഴിഞ്ഞ ഒക്ടോബർ മാസം നടത്തിയ ഒരു പൊതു സർവ്വേയിൽ നിന്നും വ്യക്തമായിരുന്നു. ജനുവരി ഒന്നാം തീയതി ബ്രസീലിയൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ജയിർ ബൊൾസെനാരോ ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന നേതാവാണ്.