പരിശുദ്ധ രാജ്ഞീ.. എന്ന, മാതാവിന്റെ കരുണ തേടിയുള്ള പ്രാര്‍ത്ഥന

ദൈവത്തിന്റെ കാരുണ്യമായ ഈശോയെ ഉദരത്തില്‍ വഹിച്ചു എന്നതാണ് മറിയത്തെ കാരുണ്യത്തിന്റെ മാതാവായി കരുതാനുള്ള പ്രധാന കാരണം. അതിനു വേണ്ടി ദൈവം അവളെ തിരഞ്ഞെടുക്കുകയും അത് സ്വീകരിക്കാന്‍ തന്റെ ഹൃദയത്തെ അവള്‍ ഒരുക്കുകയും ചെയ്തു. ഇസ്രായേല്‍ ജനത്തിന് ദൈവസാന്നിധ്യമായ പെട്ടകം പോലെ പുതിയനിയമ ജനതയ്ക്ക് ദൈവത്തെ വഹിച്ച പെട്ടകമായി മറിയം മാറി.

ദൈവകാരുണ്യത്തെ ഇത്രയും അടുത്ത് അനുഗമിച്ചതു കൊണ്ടാണ് നിലവിളിച്ചു പ്രാര്‍ത്ഥിക്കുന്ന ദൈവമക്കളുടെ മേല്‍ കരുണാര്‍ദ്രമായ കണ്ണുകള്‍ അമ്മയ്ക്കുണ്ട് എന്നു വിശ്വസിക്കുന്നത്. സഭ, പാരമ്പര്യമായി ചൊല്ലിപ്പോരുന്ന ‘പരിശുദ്ധരാജ്ഞി…’ എന്ന ജപം കരുണയുടെ മാതാവിനെ പ്രകീര്‍ത്തിക്കുന്നതായതും അതുകൊണ്ടാണ്. മാനവകുലത്തെ പാപത്തിലേയ്ക്കും മരണത്തിലേയ്ക്കും തള്ളിവിട്ട ഹവ്വായുടെ പാപഭാരം പേറിക്കൊണ്ട് മക്കളുടെ നിലവിളി ഉയരുകയാണ്.

കണ്ണുനീരിന്റെ താഴ്‌വരയില്‍ നിന്നുള്ള ആ വിങ്ങിപ്പൊട്ടല്‍ ‘കരുണയുടെ അമ്മയുടെ കണ്ണുകള്‍ തങ്ങള്‍ക്കു നേരെ തിരിക്കണമേ’ എന്നാണ്. കാരണം, അവള്‍ കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ അമ്മയാണ്. സഭയുടെ ഒരു പരമ്പരാഗത വിശ്വാസമായതു കൊണ്ടാകണം, കാരുണ്യത്തിന്റെ അമ്മയോടുള്ള മനോഹരമായ പ്രാര്‍ഥനയായി ‘പരിശുദ്ധരാജ്ഞി…’ എന്ന പ്രാര്‍ത്ഥന മാറിയത്.