ഇന്ത്യയ്ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി റോമില്‍ മതാന്തര യോഗം

വൈദീകരും സന്യസ്തരും ഉള്‍പ്പെടെ 250-ഓളം പേര്‍ ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ഫെബ്രുവരി 21-ാം തീയതി വൈകുന്നേരം അഞ്ചു മണിക്ക് റോമിലെ ഗ്രിഗോറിയാനാ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ സമ്മേളിച്ചു. പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സമ്മേളനം സംഘടിക്കപ്പെട്ടത്.

ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ഭയവും ഉത്കണ്ഠയും ജനങ്ങളില്‍ കാണുകയും സര്‍വ്വകലാശാലകളില്‍ നിന്ന് തെരുവുകളിലേയ്ക്കുള്ള ജനങ്ങളുടെ പ്രതിരോധം അനുദിനം വര്‍ദ്ധിച്ചുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭാരതജനതയോട് പ്രാര്‍ത്ഥനയിലൂടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള സംരംഭമായിരുന്നു ഈ മതാന്തര പ്രാര്‍ത്ഥനായോഗം.

ഗായകസംഘം ആലപിച്ച, ‘അസതോമാ സത്ഗമയ’ എന്ന പരമ്പരാഗത ഗാനത്തോടെയാണ് പ്രാര്‍ത്ഥന ആരംഭിച്ചത്. ഇന്ത്യയിലെ പ്രധാന മതങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു, ഇസ്ലാം എന്നിവയുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നുള്ള വായനകള്‍ ഉണ്ടായിരുന്നു. ബൈബിളില്‍ നിന്ന് അഷ്ടസൗഭാഗ്യങ്ങളാണ് പാരായണം ചെയ്തത്. ഓരോ വായനയ്ക്കുശേഷവും നിശബ്ദമായ ധ്യാനവും ഒരു സ്തുതിഗീതവും ആലപിക്കപ്പെട്ടു. പ്രാര്‍ത്ഥനയുടെ അവസാനം മഹാത്മാഗാന്ധിയുടെ ആശ്രമത്തില്‍ ആലപിക്കുകയും സ്വാതന്ത്ര്യസമര സേനാനികള്‍ക്കിടയില്‍ പ്രശസ്തമാകുകയും ചെയ്ത ‘വൈഷ്ണവ ജനതോ’ എന്ന ഭജന്‍ എല്ലാവരും ചേര്‍ന്ന് ആലപിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ പരിരക്ഷിക്ഷണം എന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിക്കും ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും അയയ്ക്കാനുള്ള കത്തില്‍ എല്ലാവരും ഒപ്പ് വയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എല്ലാവരും ഏറ്റുചൊല്ലി. തുടര്‍ന്ന് ഇന്ത്യയുടെ ദേശീയഗാനാലാപനത്തോടെ മതാന്തര പ്രാര്‍ത്ഥനായോഗം സമാപിച്ചു.