സംഘർഷഭരിതമായ മേഖലകളിൽ സമാധാനത്തിനായി ജപമാല ചൊല്ലുക: കാമറൂൺ ആർച്ചുബിഷപ്പ്

രാജ്യത്തെ സംഘർഷഭരിതമായ മേഖലകളിൽ സമാധാനത്തിനായി ജപമാല ചൊല്ലാൻ കത്തോലിക്കരോട് കാമറൂണിയൻ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു. കാമറൂണിലെ നോർത്ത് വെസ്റ്റ് റീജിയണിലെ ബമെൻഡയുടെ ആർച്ചുബിഷപ്പായ എൻകിയയാണ് ‘സമാധാനത്തിനായി ജപമാല ചൊല്ലുക’ എന്ന ആശയവുമായി ജനങ്ങൾക്ക്‌ പ്രതീക്ഷ നൽകുന്നത്.

കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിലാണ് ഇപ്പോഴും സംഘർഷം നിലനിൽക്കുന്നത്. 2016 -ൽ ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ കുറഞ്ഞത് 3,500 പേരെങ്കിലും കൊല്ലപ്പെട്ടു. കൂടാതെ കുറഞ്ഞത് 7,00,000 പേർ പലായനം ചെയ്യേണ്ടതായും വന്നു. മാത്രമല്ല, വിമതർ ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടി, സ്കൂളുകൾ കത്തിക്കുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

കാമറൂണിൽ സമാധാനം തിരികെ വരണമെന്നും അതിനു വേണ്ടി പരിശുദ്ധ അമ്മയോട് മാദ്ധ്യസ്ഥം യാചിക്കണമെന്നും ബമെൻഡ അതിരൂപതയിലെ എല്ലാ കത്തോലിക്കരോടും അകത്തോലിക്കരോടും ആർച്ചുബിഷപ്പ് ആവശ്യപ്പെട്ടു. ശാശ്വത സമാധാനത്തിന്റെ താക്കോൽ, പരിശുദ്ധ അമ്മയുടെ പക്കലുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും ആർച്ചുബിഷപ്പ്  എൻകിയ കൂട്ടിച്ചേർത്തു. അബൻഗോഹിൽ ഫാത്തിമ മാതാവിന്റെ ദേവാലയത്തിന്റെ കൂദാശാകർമ്മത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.